പറവൂർ ∙ പുതിയ ദേശീയപാത – 66ന്റെ ഭാഗമായി പണിയുന്ന മൂത്തകുന്നം – കോട്ടപ്പുറം പാലത്തിന്റെ നിർമാണത്തിന്റെ ഗുണനിലവാരം കലക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കുമെന്നു സൂചന. നിർമാണത്തിൽ അപാകതയുണ്ടെന്ന ആക്ഷേപത്തിൽ അന്വേഷണം വേണമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഹൈബി ഈഡൻ എംപിയും ഒരുപോലെ ആവശ്യപ്പെട്ടതാണ് പരിശോധന നടത്താനുള്ള സാധ്യത വർധിപ്പിക്കുന്നത്. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു. നിർമിച്ച തൂണുകളുടെ കമ്പികൾ പുറത്തു കാണുന്നതും കോൺക്രീറ്റ് ഇളകിപ്പോകുന്നതുമായ വിഡിയോ പ്രചരിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഉപ്പുവെള്ളത്തിൽ നിൽക്കുന്നതു കമ്പികൾ നശിക്കാൻ കാരണമാകുമെന്നു പറയപ്പെടുന്നു. ദേശീയപാത ഉദ്യോഗസ്ഥരുടെ മേൽനോട്ടം നിർമാണപ്രവർത്തനങ്ങളിൽ വേണ്ടത്ര ഉണ്ടാകുന്നില്ല. ദേശീയപാതയിൽ പാലങ്ങൾ കൂടുതലുള്ള റീച്ചാണ് ഇടപ്പള്ളി – കോട്ടപ്പുറം. മൂത്തകുന്നം – വലിയപണിക്കൻതുരുത്ത്, വലിയപണിക്കൻതുരുത്ത് – കോട്ടപ്പുറം. വരാപ്പുഴ പോലുള്ള വലിയ പാലങ്ങളുടെ നിർമിക്കേണ്ടതുണ്ട്. അതുപോലെ ഒട്ടേറെ ഓവർ ബ്രിജുകളുമുണ്ട്.