ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നടത്തുകയും പിന്നീട് വിവാഹം നടക്കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പുരുഷനെതിരെ ചുമത്തിയ വഞ്ചനാക്കുറ്റത്തിനുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി. വിവാഹം കഴിക്കാതെ വഞ്ചിച്ചെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടും വിവാഹം മുടങ്ങുകയായിരുന്നു. 
വിവാഹാലോചന നടക്കാത്തതിന് ഒന്നിലധികം കാരണങ്ങളുണ്ടാകാം. എന്നാല്‍, ആദ്യം മുതല്‍ തട്ടിപ്പ് നടത്താനുള്ള ഉദ്ദേശമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെങ്കില്‍ വഞ്ചനക്കുറ്റം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ സുധാംശു ധൂലിയ, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹം കഴിക്കാനിരുന്ന പുരുഷന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വിവാഹാഭ്യര്‍ത്ഥന ആരംഭിക്കാനും അതു നടക്കാതിരിക്കാനും  ഒന്നിലധികം കാരണങ്ങളുണ്ടാകാം. ചില പ്രത്യേക സാഹചര്യങ്ങളില്‍ വഞ്ചനയുണ്ടാകാം. ഈ കേസില്‍ വഞ്ചനാ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നു കോടതി വ്യക്തമാക്കി. വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹാലോചന നടത്തുകയും സ്ത്രീയും പുരുഷനും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. വിവാഹം നടത്തുന്നതിനായി 75,000 രൂപ അഡ്വാന്‍സ് തുക നല്‍കി ഹോള്‍ ബുക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍, പുരുഷന്‍ മറ്റൊരാളെ വിവാഹം കഴിച്ചതായി പത്രവാര്‍ത്തയില്‍ നിന്ന് അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരമറിഞ്ഞത്. 
തുടര്‍ന്ന് വിവാഹം കഴിക്കാനിരുന്ന ആള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ആറ് പേര്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍, ആദ്യം മുതലേ വഞ്ചിക്കണമെന്ന ഉദ്ദേശമില്ലെന്ന കാരണത്താല്‍ കേസ് നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *