തിരുവനന്തപുരം: സർക്കാരിന്റെ ജനപ്രിയ മദ്യ ബ്രാൻഡായ ജവാനെ അട്ടിമറിക്കാൻ സ്വകാര്യ ഡിസ്റ്റിലറികളുടെ ശ്രമമെന്ന് സർക്കാർ. എറണാകുളം , പാലക്കാട് ജില്ലകളിലെ ബെവ്കോ ചില്ലറവില്പനശാലകളിൽ എത്തിയ ജവാൻ റമ്മിൽ മാലിന്യം കണ്ടെന്നായിരുന്നു പ്രചാരണം. കുപ്പിയുടെ അടിവശത്ത് കാണപ്പെട്ട തരിപോലുള്ള വസ്തുക്കൾ മാലിന്യമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ കുപ്പിയിൽ കാണപ്പെട്ടത് മലിനവസ്തു അല്ലെന്ന് കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലെ പരിശോധനയിൽ തെളിഞ്ഞു.
ബ്ളെൻഡിംഗ് വേളയിൽ മദ്യത്തിന് നിറം നൽകാൻ ചേർക്കുന്ന കാരമൽ എന്ന വസ്തു ലയിക്കാതെ കിടന്നതാണെന്നും ജവാൻ നിർമിക്കുന്ന സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് അധികൃതർ അറിയിച്ചു. ഈ മദ്യം ഉപയോഗിക്കുന്നത് ഒരുവിധ ആരോഗ്യപ്രശ്നത്തിനും കാരണമാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ ജവാൻ ഉപയോഗിക്കുന്നവർക്കിടയിൽ ദിവസങ്ങളായുണ്ടായിരുന്ന ആശങ്ക ഒഴിയുകയാണ്.
ഒരേ ബാച്ചിൽപ്പെട്ട ഒരു ലിറ്ററിന്റെയും 750 മില്ലിയുടെയും ബോട്ടിലുകളാണ് രണ്ട് ജില്ലകളിലെയും വെയർഹൗസുകളിലെത്തിയിരുന്നത്. ഇ.എൻ.എയും (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) വെള്ളവും കാരമലും ഫ്ളേവറും ചേർത്ത് ബ്ളെൻഡ് ചെയ്താണ് മദ്യം ഉണ്ടാക്കുന്നത്. ബ്ളെൻഡിംഗ് കഴിഞ്ഞാൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സാമ്പിൾ പരിശോധന നടത്തിയ ശേഷമാണ്  കുപ്പികളിൽ നിറയ്ക്കൽ നടത്താറുള്ളത്. മദ്യനിർമാണത്തിന് എത്തിക്കുന്ന ഇ.എൻ.എയുടെ സാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് സാമ്പിൾ പരിശോധന.
ചില്ലറവില്പനശാലകളിലോ വെയർഹൗസുകളിലോ മദ്യകുപ്പികളിൽ അസാധാരണമായി എന്തെങ്കിലും വസ്തുക്കൾ കാണപ്പെട്ടാൽ അപ്പോൾ തന്നെ ആ ബാച്ചിന്റെ വിതരണം മരവിപ്പിക്കും. ലാബ് പരിശോധനയ്ക്ക് ശേഷം ഉപയോഗ്യമെന്ന് കണ്ടെത്തിയാലേ വീണ്ടും വില്പന നടത്തൂ. ജവാൻ റമ്മിനെതിരെ അടുത്തകാലത്തായി നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ സ്വകാര്യ ഡിസ്റ്റിലറികളുടെ ഇടപെടലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കാരണം മറ്റുപല ബ്രാൻഡ് മദ്യക്കുപ്പികളിലും ചില സമയങ്ങളിൽ ഇത്തരം അവശിഷ്ടങ്ങൾകാണപ്പെടാറുണ്ടെന്നും ട്രാവൻകൂർ ഷുഗേഴസ് അധികൃതർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മദ്യമെന്ന നിലയ്ക്കും സർക്കാർ ഉത്പന്നമെന്ന നിലയ്ക്കും ജവാന് വലിയ ഡിമാന്റുണ്ട്. ലിറ്ററിന് 640 രൂപയും ഫുള്ളിന് 490മാണ് വില. പ്രതിദിനം 8000 കെയ്സിൽ നിന്ന് ഉത്പാദനം 12500 കെയ്സാക്കി ഉയർത്തിയത് അടുത്തിടെയാണ്. ജവാൻ റമ്മിന് വീര്യം കുറവെന്ന പ്രചാരണവും കുറെ നാൾ മുമ്പ് വ്യാപകമായി ഉയർന്നിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെല്ലാം തള്ളുകയാണ് ബെവ്കോ. സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്ന ജവാന്റെ ഉത്പാദനം കൂട്ടാനുള്ള നീക്കത്തിലാണ് സർക്കാർ.

By admin

Leave a Reply

Your email address will not be published. Required fields are marked *