ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 68 കുട്ടികൾ മരിച്ച സംഭവത്തിൽ ഇന്ത്യക്കാരൻ ഉൾപ്പടെ 23 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ച് ഉസ്ബെക്കിസ്ഥാൻ കോടതി. ആറ് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷാ നടപടി.
ഇന്ത്യയിലെ മരിയോൺ ബയോടെക് നിർമിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് ഉപയോഗിച്ച് 68ഓളം കുട്ടികളാണ് 2022നും 23നും ഇടയിൽ മരിച്ചത്. ഉസ്‌ബെക്കിസ്ഥാനിലേക്ക് ഡോക്-1 മാക്‌സ് സിറപ്പ് ഇറക്കുമതി ചെയ്ത കമ്പനിയുടെ ഡയറക്ടർ സിങ് രാഘവേന്ദ്ര പ്രതാപിനെ 20 വർഷത്തെ കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്.
ഈ കേസിൽ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയും സിങ് രാഘവേന്ദ്ര പ്രതാപിനാണ്. ഇറക്കുമതി ചെയ്ത മരുന്നുകൾക്ക് ലൈസൻസ് നൽകുന്ന ചുമതല വഹിച്ചിരുന്ന മുൻ മുതിർന്ന ഉദ്യോഗസ്ഥർക്കും ദീർഘനാളത്തെ ശിക്ഷയാണ് ലഭിച്ചത്. നികുതി വെട്ടിപ്പ്, നിലവാരമില്ലാത്തതോ വ്യാജമോ ആയ മരുന്നുകളുടെ വിൽപ്പന, ഓഫിസ് ദുരുപയോഗം, അശ്രദ്ധ, വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.