ഹൈദരാബാദ്: ആന്ധ്രാപ്രദേശിനു വേണ്ടി ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് ഹനുമ വിഹാരി. ടീമിലെ സഹതാരത്തെ ശകാരിച്ചതിന് രാഷ്ട്രീയക്കാരനായ അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം തന്നോട് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആന്ധ്രാപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടെന്ന് ഹനുമ വിഹാരി ആരോപിച്ചു.
രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെയായിരുന്നു ആന്ധ്രയുടെ ആദ്യ മത്സരം. ഈ മത്സരത്തിനിടെയായിരുന്നു സംഭവം. ഈ മത്സരത്തില്‍ ഹനുമ വിഹാരിയായിരുന്നു ആന്ധ്രാപ്രദേശ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍.
മത്സരത്തിനിടെ ഒരു സഹതാരത്തെ താന്‍ ശകാരിച്ചതായും, തന്റെ രാഷ്ട്രീയക്കാരനായ പിതാവിനോട് സഹതാരം ഇത് പരാതിപ്പെട്ടെന്നും വിഹാരി പറയുന്നു. തുടര്‍ന്ന് സഹതാരത്തിന്റെ പിതാവ് തനിക്കെതിരെ നടപടിയെടുക്കണമെന്ന് അസോസിയേഷനോട് ആവശ്യപ്പെട്ടെന്നും വിഹാരി ആരോപിച്ചു.
View this post on Instagram
A post shared by Hanuma vihari (@viharigh)
ഒരു തെറ്റും ചെയ്യാത്ത തന്നോട് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ തുടര്‍ന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സഹതാരത്തോട് വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ അസോസിയേഷന് തന്നെക്കാള്‍ പ്രധാനം അവരായിരുന്നുവെന്നും വിഹാരി പ്രതികരിച്ചു.
“”എനിക്ക് നാണക്കേട് തോന്നി, പക്ഷേ ഈ സീസണിൽ ഞാൻ തുടർന്നും കളിക്കുന്നത് കളിയെയും ടീമിനെയും ബഹുമാനിക്കുന്നതുകൊണ്ടാണ്. എനിക്ക് അപമാനവും നാണക്കേടും തോന്നി. പക്ഷേ ഇന്ന് വരെ ഞാൻ അത് പ്രകടിപ്പിച്ചിട്ടില്ല. എൻ്റെ ആത്മാഭിമാനം നഷ്ടപ്പെടുത്തിയ ആന്ധ്രയ്ക്ക് വേണ്ടി ഒരിക്കലും കളിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. എനിക്ക് ടീമിനെ ഇഷ്ടമാണ്. ഓരോ സീസണിലും ഞങ്ങൾ വളരുന്ന രീതി എനിക്ക് ഇഷ്ടമാണ്, പക്ഷേ ഞങ്ങൾ വളരാൻ അസോസിയേഷൻ ആഗ്രഹിക്കുന്നില്ല,” വിഹാരി പറഞ്ഞു.
രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് വിഹാരി ആന്ധ്രയെ നയിച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ റിക്കി ഭുയിയായിരുന്നു ക്യാപ്റ്റന്‍. ഇന്ത്യയ്ക്ക് വേണ്ടി 16 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് വിഹാരി.