സതാംപ്ടൺ: യു കെയില്‍ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ എ – ക്ലാസ്സ് വിഭാഗത്തിൽ പെട്ട 5.7 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തു. നോർത്ത് അമേരിക്കയിൽ നിന്നും വാഴപ്പഴം കൊണ്ട് വന്ന കാർഗോയ്ക്ക് ഉള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 450 മില്യണ്‍ പൗണ്ടിന്റെ (ഏകദേശം 4,727 കോടി രൂപ) മയക്കുമരുന്നാണ് സതാംപ്ടൺ പോർട്ടിൽ വെച്ച് യു കെ നാഷനല്‍ ക്രൈം ഏജന്‍സി പിടിച്ചെടുത്തത്.
2022 – ല്‍ സതാംപ്ടണില്‍ തന്നെ പിടികൂടിയ 3.7 ടണ്‍ കൊക്കെയ്ന്‍ ആയിരുന്നു ബ്രിട്ടനില്‍ ഇതിന് മുന്‍പ് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട.
കോക്കേയിൻ, എക്സ്റ്റസി, ഹെയറോയ്ൻ, എൽഎസ്ഡി തുടങ്ങിയ അതിഭീകരമായ മയക്കുമരുന്നുകളാണ് ക്ലാസ്സ് – എ വിഭാഗത്തിൽ പെട്ടത്. ഫെബ്രുവരി 8 – ന് നടന്ന മയക്കുമരുന്ന് വേട്ടയിലാണ് ജര്‍മ്മനിയിലെ ഹാംബര്‍ഗ് തുറമുഖത്തേക്ക് കടത്തുന്നതിനിടയില്‍ മയക്കുമരുന്ന് സൂക്ഷിച്ച വാഴക്കുലയുടെ കെട്ടുകള്‍ പിടികൂടിയത്.
കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നതായി എന്‍സിഎ ഏജന്‍സി വക്താവ് പറഞ്ഞു. വൻ ക്രിമിനല്‍ സംഘം ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നു. ക്രിമിനല്‍ സംഘങ്ങള്‍ മയക്കുമരുന്ന് കടത്തലിലൂടെ ബ്രിട്ടനില്‍ മാത്രം പ്രതിവര്‍ഷം 4 ബില്യണ്‍ പൗണ്ട് സമ്പാദിക്കുന്നതായാണ് എന്‍സിഎ രേഖകള്‍ പറയുന്നത്.
സമീപ വര്‍ഷങ്ങളില്‍ യു കെയിൽ ഗണ്യമായ തോതിൽ മയക്കുമരുന്ന് കടത്തു വര്‍ദ്ധിച്ചതായി എന്‍സിഎ വ്യക്തമാക്കി. ഇപ്പോൾ പിടിച്ചെടുത്തു ചരക്ക് കള്ളക്കടത്തുകാര്‍ക്ക് വലിയ തിരിച്ചടിയാണന്ന് എന്‍സിഎ ഡയറക്ടര്‍ ക്രിസ് ഫാരിമോണ്ട് അറിയിച്ചു. ചരക്കിന്റെ ലക്ഷ്യസ്ഥാനം യൂറോപ്പ് ഭൂഖണ്ഡമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതരമായ പല അക്രമങ്ങളും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടിരിക്കുന്നതായുംലോകമെങ്ങുമുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ അന്താരാഷ്ട്ര നിയമപാലകരുടെ സഹകരണം അത്യാവശ്യമാണെന്നും എന്‍സിഎ ഡയറക്ടര്‍ പറഞ്ഞു.
യുകെയില്‍ മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്ന ഏജന്‍സിയാണ് എന്‍സിഎ.