തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് നേട്ടം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത് കണ്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖാമുഖം പരിപാടിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധത്തിൽ ഒരു മാധ്യമം വാർത്തയെഴുതിയെന്ന വിമർശനവും മുഖ്യമന്ത്രി ഉയർത്തി.
‘ഒരു മാധ്യമം മുഖാമുഖം പരിപാടിയെക്കുറിച്ച് ഒരു റിപ്പോർട്ട് എഴുതി. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ഓഫീസുകള്‍ വല്ലാതെ വിഷമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വിഷമിക്കുകയാണെന്നും എഴുതി. മുഖാമുഖം പരിപാടിക്ക് എങ്ങനെ ആളെക്കൂട്ടും എന്നതാണ് വിഷമത്തിന് കാരണം.
ആളുകള്‍ ഇല്ലാതെ ബുദ്ധിമുട്ടിപോകുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാവുക. എന്നാല്‍ ഇന്നലെ കണ്ടില്ലേ. നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല ജനങ്ങള്‍ കാര്യങ്ങള്‍ എടുക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ?’ മുഖ്യമന്ത്രി ചോദിച്ചു.
‘ഒരു ഹാളിൽ ഉൾപ്പെടുന്ന ആളുകളെയല്ലേ ഉൾപ്പെടുത്താനാകൂ. നവകേരള സദസിൽ വന്നത് എത്ര ആളുകളാണെന്ന് കണ്ടതാണല്ലോ. എൽഡിഎഫ് അല്ലേ ഭരിക്കുന്നത്. ആളെ കൂട്ടാൻ അത്ര പ്രയാസമുണ്ടാവില്ലല്ലോ. റിപ്പോർട്ടർ വെറുതെ എഴുതുന്നതല്ല, എഴുതിപ്പിക്കുന്നതാണ്’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ പരിപാടികളിൽ വന്ന ആളുകളെ കണ്ടതാണല്ലോ. ഒരു തരം പ്രത്യേക മന:സ്ഥിതിയോടെയാണ് എഴുതുന്നത്. എന്നിട്ട് ഇന്നലത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കണ്ടില്ലേ. ജനങ്ങൾക്ക് എല്ലാം തിരിച്ചറിയാൻ കഴിയും. നന്നാവില്ലെന്ന് അറിയാം, എങ്കിലും പറയുന്നുവെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.