ഇഡ്ഡലിയടക്കമുള്ള നിരവധി ഭക്ഷ്യവിഭവങ്ങള്‍ ജൈവവൈവിധ്യത്തിന് നാശമുണ്ടാക്കുന്നുവെന്ന് പഠനം. ആവാസവ്യവസ്ഥയില്‍ ഭക്ഷ്യവസ്തുക്കളുടെ സ്വാധീനം കണ്ടെത്തുന്നതിനായി 151 ജനപ്രിയ വിഭവങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ജൈവവൈവിധ്യത്തിന് ഏറ്റവുമധികം നാശനഷ്ടം വരുത്തിയ ഭക്ഷ്യവിഭവം സ്‌പെയിനിൽ നിന്നുള്ള റോസ്റ്റ് ലാംബ് റെസിപ്പിയായ ലെച്ചാസോയാണ്.
ബ്രസീലില്‍ ഉപയോഗിക്കുന്ന ബീഫ്, മീറ്റ് വിഭവങ്ങളും പട്ടികയിലുണ്ട്. ഇഡലി പട്ടികയില്‍ ആറാം സ്ഥാനത്തുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം. മറ്റൊരു ഇന്ത്യന്‍ വിഭവമായ ‘രാജ്മ’ (kidney beans curry) ഏഴാമതുണ്ട്. മാംസവിഭവങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ അതിശയിക്കേണ്ടതില്ല. എന്നാല്‍ ഇഡ്ഡലിയും, രാജ്മയും ഇതില്‍ ഉള്‍പ്പെട്ടതാണ് ഏറെ അമ്പരപ്പിക്കുന്നത്.
ഇന്ത്യയില്‍ പച്ചക്കറികളുടെയും, അരിയുടെയും സ്വാധീനം ആശ്ചര്യജനകമായിരുന്നുവെന്നും, നിങ്ങള്‍ ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് മനസിലാക്കാനാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ സയൻസസ് അസോസിയേറ്റ് പ്രൊഫസർ ലൂയിസ് റോമൻ കരാസ്കോ പറഞ്ഞു.
ഒരു വിഭവം ഉല്‍പ്പാദിപ്പിക്കുന്നതിന് ഭാഗികമായെങ്കിലും സ്വാധീനം ചെലുത്തിയ ഇനങ്ങളുടെ എണ്ണത്തെയാണ് ജൈവവൈവിധ്യ കാൽപ്പാട് ( biodiversity footprint ) പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ വിഭവം കഴിച്ച് നമ്മൾ എത്രയെത്ര ഇനങ്ങളെ വംശനാശത്തിലേക്ക് അടുപ്പിക്കുന്നുവെന്നതിനെക്കുറിച്ച് ഇതിലൂടെ ഒരു ആശയം ലഭിക്കുമെന്നും കരാസ്കോ അഭിപ്രായപ്പെട്ടു.
ഓരോ വിഭവങ്ങളുടെയും ചേരുവകള്‍ പക്ഷികള്‍, ജീവജാലങ്ങള്‍ തുടങ്ങിയവയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം വിലയിരുത്തി. രുചി, വില, ആരോഗ്യഘടകങ്ങള്‍ എന്നിവയാണ് ഒരു ഭക്ഷണം തിരഞ്ഞെടുക്കുന്നതിലെ പ്രധാന ഘടകങ്ങളെന്നും പഠനം ചൂണ്ടിക്കാട്ടി. 
ഭക്ഷണ ശീലങ്ങൾ ക്രമീകരിക്കുന്നതിലൂടെ പരിസ്ഥിതി ബോധമുള്ളവരാകാൻ ആളുകളെ സഹായിക്കുക എന്നതാണ് ഈ പഠനം ലക്ഷ്യമിടുന്നത്. കൃഷി വിപുലീകരിക്കുന്നതിനാൽ, ആവാസവ്യവസ്ഥയുടെ നഷ്ടം മൂലം ജൈവവൈവിധ്യത്തിന് ഗുരുതരമായ നാശമുണ്ടായെന്നും റിപ്പോര്‍ട്ടിലെ ശ്രദ്ധേയ പരാമര്‍ശമാണ്.
നോൺ വെജിറ്റേറിയൻ ഭക്ഷണ വിഭവങ്ങൾ കന്നുകാലി വളർത്തലിനെ പ്രതികൂലമായി ബാധിക്കുന്നു. ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പരമ്പരാഗതമായി ജൈവവൈവിധ്യത്തിൻ്റെ ഹോട്ട്‌സ്‌പോട്ടുകളായിരുന്ന നിലങ്ങളിൽ നെല്ലും പച്ചക്കറികളും കൃഷിചെയ്യുന്നത് ജൈവവൈവിധ്യ നാശത്തിലേക്ക് നയിക്കുന്നു.
അരിയുടെയും പച്ചക്കറികളുടെയും ഉത്പാദനം ഉണ്ടായിരുന്നിട്ടും, ജനസംഖ്യയുടെ വലിയൊരു ഭാഗം സസ്യഭുക്കായതിനാൽ ഇന്ത്യ ജൈവവൈവിധ്യവുമായി വിജയകരമായി സഹവർത്തിത്വത്തിലാലാണെന്നും പഠനറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *