തിരുവനന്തപുരം: കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടീസ് നൽകിയ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പ്രഥമ വൈസ് ചാൻസലർ മുബാറക് പാഷാ ഗവർണർക്ക് രാജിക്കത്ത് നൽകി.
പുറത്താക്കൽ നടപടിയുടെ ഭാഗമായുള്ള ഹിയറിങ്ങിന് മുൻപ് തന്നെ വിസി ഗവർണർക്ക് രാജിക്കത്ത് നൽകി.
പുറത്താക്കൽ നടപടിയുടെ ഭാഗമായാണ് കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ശ്രീനാരായണ ഗുരു സർവകലാശാല വിസിമാരുമായി ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തിയത്. വിസിമാരോട് രാജ് ഭവനിൽ നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം.
ഇവരിൽ ഡിജിറ്റൽ സർവകലാശാല വിസിയും കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്കൃതം സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിൽ ഹാജരായി. മൂന്നു വിസിമാരും അയോഗ്യരാണെന്നു യുജിസി പ്രതിനിധി ഹിയറിങ്ങിൽ അറിയിച്ചു.
തനിക്കും അഭിഭാഷകനും ഹിയറിങ്ങിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നു കാണിച്ച് സംസ്കൃത വിസി ഗവർണറുടെ സെക്രട്ടറിക്കു കത്ത് നൽകിയെങ്കിലും ഓൺലൈനായി പങ്കെടുക്കാൻ ഗവർണറുടെ ഓഫീസ് നിർദേശം നൽകുകയായിരുന്നു.