തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ തോക്കുമായെത്തിയയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. ചോദ്യം ചെയ്യലിനിടെ ഇയാൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നിരവധി കേസിൽ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് സാവൻ ആണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനുളളിൽ പ്രവേശിച്ചത്. കല്ലമ്പലം പൊലീസിൻെറ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് സതീഷ്. എയർ ഗണ്ണുമായിട്ടായിരുന്നു സതീഷ് ആശുപത്രിയിലെത്തിയത്.
വൈകിട്ട് മൂന്നോടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാൻ എത്തിയതെന്നാണ് ഇയാൾ സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. അത്യാഹിത വിഭാഗം കവാടത്തിൽ ഡ്യൂട്ടിക്കു നിന്ന സുരക്ഷാ ജീവനക്കാരെ അവഗണിച്ച് അകത്തേയ്ക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സെക്യൂരിറ്റി ജീവനക്കാരി തടഞ്ഞപ്പോൾ പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന എയർ പിസ്റ്റൽ ഉയർത്തിക്കാട്ടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തി. തുടർന്ന് ജീവനക്കാർ തോക്കു പിടിച്ചു വാങ്ങി ചോദ്യം ചെയ്യുന്നതിനിടയിലാണ് തോക്ക് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.
ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സർജൻ്റ് പ്രവീൺ രവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. തോക്കും പൊലീസിനു കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയായ സതീഷ് സാവൺ , കല്ലമ്പലം ഞെക്കാട് സ്വദേശിയാണ്. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു