പാരീസ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ  പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം റാങ്കിംഗ്  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു സ്ഥാനം താഴേക്ക് പോയി. നിലവില്‍ 85-ാം സ്ഥാനത്താണ് ഇന്ത്യ.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 60 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നത് ഇത്തവണ 62 ആയി വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ റാങ്കിങ് ഉയരുമെന്നായിരുന്നു പ്രതീക്ഷ. 2024-ല്‍, 194 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചത് പരിഗണിച്ചാണ് ഫ്രാന്‍സ് പട്ടികയില്‍ മുന്നിലെത്തിയത്. ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നിവയാണ് ഫ്രാന്‍സിനൊപ്പം ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങള്‍.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെപ്പോലെ പാകിസ്ഥാന്‍ 106-ാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബംഗ്ലാദേശ് 101-ല്‍ നിന്ന് 102-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ അയല്‍രാജ്യമായ മാലിദ്വീപ് ശക്തമായ പാസ്പോര്‍ട്ടുമായി തുടരുന്നു. 58-ാം സ്ഥാനത്താണ് മാലിദ്വീപ്. ഈ ദ്വീപ് രാഷ്ട്രം പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 96 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര അനുവദിക്കുന്നുണ്ട്. ഇറാന്‍, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം ലഭിച്ചത്.
ലോകമെമ്പാടുമുള്ള 199 വ്യത്യസ്ത പാസ്പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) സ്‌പെഷ്യലൈസ്ഡ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *