ഡല്‍ഹി: മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ച് ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു.ബിഹാറിലെ പൂർണ സ്വദേശിനിയായ നസീമയാണ് തന്നെ മുത്തലാഖ് ചൊല്ലിയ മുന്‍ ഭര്‍ത്താവിനോട് മധുര പ്രതികാരം ചെയ്തത്.
നസീമ ഇപ്പോൾ മീനാക്ഷി ശർമയാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് നസീമ ഉത്തർപ്രദേശ് ബറേലിയിൽ നിന്നുള്ള യുവാവുമായി സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതും സൗഹൃദം പിന്നീട് പ്രണയമായി മാറിയതും. വിവാഹമോചിതയായ മുസ്ലീം യുവതി ഇപ്പോൾ സനാതനധർമ്മം സ്വീകരിച്ച് ഹിന്ദു ആചാര പ്രകാരം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു.
മനോജ് ശർമയുമായി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട നസീമ ഖാത്തൂൺ വിവാഹം കഴിക്കുന്നതിന് മുൻപ് മതം മാറണം എന്ന ആവശ്യവുമായി ജില്ലാ ഭരണകൂടത്തിന് കത്ത് എഴുതിയിരുന്നു. നേരത്തെ ആഗ്ര സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു.
ഈ ബന്ധത്തിൽ ഒന്നര വയസ്സുള്ള ഒരു മകളുണ്ട്. വിവാഹ ജീവിതത്തിനിടയിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ആറുമാസം മുൻപ് ഭർത്താവ് യുവതിയെ മുത്തലാക്ക് ചൊല്ലിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് ഭർത്താവിൻ്റെ വീട്ടിൽ നിന്നും പുറത്താക്കിയ യുവതി തുടർന്ന് സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.
ഈ സമയത്താണ് ബറേലിയിലെ മനോജ് ശർമ്മയുമായി ഇൻസ്റ്റാഗ്രാമിലൂടെ യുവതി പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനു പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
നസീമ ഹിന്ദുമതത്തിലേക്ക് മാറുകയും മീനാക്ഷിയെന്ന പേര് സ്വീകരിക്കുകയും ചെയ്തു. മതം മാറിയ ശേഷം ബറേലിയിലെ അഗസ്ത്യ മുനി ആശ്രമത്തിൽ വെച്ചായിരുന്നു നസീമ മനോജിനെ വിവാഹം കഴിച്ചത്. പണ്ഡിറ്റ് കെ കെ ശംഖ്ധറാണ് ഈ വിവാഹത്തിന് കാർമികത്വം വഹിച്ചത്.