ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ ബക്കിങ്ഹാമിൽനിന്ന് കണ്ടെടുത്ത കോഴിമുട്ടയുടെ പ്രായം ശാസ്ത്രജ്ഞർ കണക്കാക്കിയിരിക്കുന്നത് 1700 വർഷമാണ്. അവിശ്വസനീയമായി തോന്നാം. എന്നാൽ, സംഗതി സത്യമാണ്. ബക്കിങ്ഹാമിൽ പുരാഖനനത്തിലേർപ്പെട്ട ഒരുസംഘം ഗവേഷകർക്കാണ് തിരച്ചിലിനിടയിൽ നാല് കോഴിമുട്ടകൾ കിട്ടിയത്.
1700 വർഷം മുമ്പ് ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ജനവിഭാഗങ്ങളുടെ നഗരാവശിഷ്ടങ്ങൾ ഖനനം ചെയ്യുന്നതിനിടെയാണ് തുകൽ ചെരിപ്പ്, മൺപാത്രം, മൃഗങ്ങളുടെ അസ്ഥി എന്നിവക്കൊപ്പം മുട്ടയും കണ്ടെത്തിയത്. ഇവക്കെല്ലാം ഏതാണ്ട് 1700 വർഷമാണ് ഗവേഷകർ ശാസ്ത്രീയ പരിശോധനക്കൊടുവിൽ തിട്ടപ്പെടുത്തിയത്.
നാലിൽ രണ്ട് മുട്ടയും ഖനന സമയത്തുതന്നെ പൊട്ടിയിരുന്നു. മൂന്നും നാലും പൂർണരൂപത്തിൽത്തന്നെ കിട്ടി. എന്നാൽ, മൂന്നാമത്തേത് അറിയാതെ പൊട്ടിയപ്പോൾ അതിൽനിന്ന് ഫോസ്ഫറസിന്റെ കെട്ട ഗന്ധം പുറത്തുവന്നു. സാധാരണഗതിയിൽ ഒന്നോ രണ്ടോ വർഷമേ ഫോസ്ഫറസ് സാന്നിധ്യമുണ്ടാകൂ. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഗവേഷകർക്കിടയിൽ വലിയ ചർച്ചയായി. ഇതിന് ഉത്തരം കണ്ടെത്താൻ ഒറ്റ മാർഗമേ ഉണ്ടായിരുന്നുള്ളൂ: അവശേഷിക്കുന്ന മുട്ട ശാസ്ത്രീയമായി പരിശോധിക്കുക.