തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങളും അതിനായി ചർച്ചകളും വേണമെന്നും ചർച്ചകൾ പോലും പാടില്ലെന്നു പറയുന്നത് ശരിയല്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. വിദേശ സർവകലാശാല വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
നിയമസഭയിൽ വെച്ച് വിദേശ സർവകലാശാല വിഷയത്തിൽ പ്രതിപക്ഷ എംഎൽഎമാർ പുഷ്പനെ അറിയാമോ എന്ന് ചോദിച്ചതിന്, പുഷ്പനെ ഓർമ്മയുണ്ടെന്നും ആ സമരത്തിൽ സജീവമായി പങ്കെടുത്തവരാണ് തങ്ങളെല്ലാവരുമെന്നും കെ.എൻ ബാലഗോപാൽ മറുപടി പറഞ്ഞു.
‘‘40 വർഷം മുൻപ് ട്രാക്ടറിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇന്ന് അതല്ല സ്ഥിതി. കർഷകതൊഴിലാളിക്ക് ജോലി കിട്ടാത്ത സാഹചര്യത്തിൽ അന്ന് സമരം ചെയ്തതു പോലെയാണോ ഇപ്പോൾ? കാലം മാറുമ്പോൾ അതു മനസ്സിലാക്കണം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടറൈസേഷൻ വന്നപ്പോൾ തൊഴിൽ നഷ്ടമാകുമെന്ന് പറഞ്ഞ് കോൺഗ്രസ് സംഘടനയുടെ സമരം ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്.’’– മന്ത്രി പറഞ്ഞു.
കേരളത്തിലെ കുടുംബങ്ങളിൽനിന്ന് കുട്ടികൾ വിദേശത്തേക്ക് പോവുകയാണ്. ഒരു കുട്ടിക്ക് 30 ലക്ഷം മുതൽ മുകളിലേക്കാണ് ചെലവ്. നാട്ടിൽ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികൾ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെയുള്ള പരിഹാരമാണ് വിദേശ സർവകലാശാലകൾ വേണമെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.