ഷാർജ: മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ് ‘ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ന്‌ ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ  പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടിയിൽ ഭേദഗതി വരുത്തി ഒഴിവാക്കിയ നീറ്റ് സെന്ററുകൾ തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി ഇന്ത്യൻ പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, യുഎഇ – ഇന്ത്യൻ അംബാസിഡർ, ഇന്ത്യൻ കോൺസുലർ, എൻ.ടി.എ ഡയറക്ടർ എന്നിവർക്ക്  നിവേദനം നൽകി.
പരീക്ഷ കേന്ദ്രങ്ങൾ ഒഴിവാക്കിയതിന്റെ വ്യക്തമായ കാരണങ്ങളോ മറ്റു അറിയിപ്പുകളോ ഒന്നും തന്നെ എൻ.ടി.എ യുടെ ഭാഗത്തു നിന്ന് നൽകാത്തത് പ്രവാസലോകത്ത് പ്രതിഷേധത്തിന് വഴി ഒരുക്കിയിരിക്കുകയാണെന്നും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന എൻ.ടി.എ യുടെ ഈ തീരുമാനം രക്ഷിതാക്കളെയും വിദ്യാർഥകളെയും ഒരുപോലെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണെന്നും അദ്ദേഹം നിവേദനത്തിൽ വിശദമാക്കി. 
09-02- 2024 – നാണ് എൻ.ടി.എ പരീക്ഷ കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളിലാണ് നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നത്. ഇത്തവണ 12 – ൽ കൂടുതൽ രാജ്യങ്ങളിൽ നീറ്റ് എക്സാം സെന്ററുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലിരുന്ന പ്രവാസികൾക്ക് എൻ.ടി.എ യുടെ ഈ നടപടി വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 
2020 – ൽ കൊറോണ വൈറസ് രൂക്ഷമായ വേളയിൽ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോയ വേളയിൽ യാത്രാവിലക്കും ക്വാറന്റൈൻ തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസി ഇന്ത്യക്കാർയുഎഇയിലും നീറ്റ് പരീക്ഷാ സെന്റർ വേണമെന്ന്  ആവശ്യപെട്ട് നിയമസഹായത്തിനായി സലാം പാപ്പിനിശ്ശേരിയെ സമീപിച്ചിരുന്നു.
തുടർന്ന് ഇദ്ദേഹം രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഈ കേസ് ഏറ്റെടുക്കുകയും ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനായ ഹാരിസ് ബീരാനുമായി ബന്ധപ്പെടുകയും അദ്ദേഹം മുഖാന്തിരം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *