കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഊർജ കമ്പനികളിലൊന്നായ ടാറ്റ പവർ 2024 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 1,076 കോടി രൂപ ലാഭം നേടി. കമ്പനി തുടര്‍ച്ചയായി വളര്‍ച്ച കൈവരിക്കുന്ന 17-മത്തെ പാദമാണിത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ലാഭം 1,052 കോടി രൂപയായിരുന്നു.
2023 ഒക്ടോബര്‍–- ഡിസംബര്‍ പാദത്തില്‍ ടാറ്റ പവറിന്‍റെ ആദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 14,339 കോടി രൂപയില്‍ നിന്നും 14,841 കോടി രൂപയായി ഉയര്‍ന്നു. ത്രൈമാസ ഇബിഐടിഡിഎ 15 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,250 കോടി രൂപയിലെത്തി. 2024 സാമ്പത്തികവര്‍ഷം ഡിസംബര്‍ 31 ന് അവസാനിച്ച ഒമ്പത് മാസത്തില്‍ കമ്പനിയുടെ വരുമാനം 45,286 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു.
ടാറ്റാ പവറിന്‍റെ പ്രധാന ബിസിനസുകള്‍ മികച്ച പ്രകടനം തുടർന്നതാണ് തുടര്‍ച്ചയായ 17-മത്തെ പാദത്തിലും വളര്‍ച്ച കൈവരിക്കാന്‍ കമ്പനിയെ സഹായിച്ചതെന്ന് ടാറ്റ പവർ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീർ സിൻഹ പറഞ്ഞു. ഞങ്ങളുടെ സ്ഥിരതയുള്ള പ്രകടനം പ്രവര്‍ത്തനപരമായ മികവിലും പദ്ധതി നിർവ്വഹണ ശേഷിയിലും ഞങ്ങള്‍ക്കുള്ള ശക്തമായ അടിത്തറ വ്യക്തമാക്കുന്നതാണ്. രാജ്യം വൈദ്യുതി ആവശ്യകതയുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ ടാറ്റ പവര്‍ അതിന്‍റെ അത്യാധുനികവും ചെലവ് കുറഞ്ഞതും ശുദ്ധവുമായ ഹരിത ഊര്‍ജ സംവിധാനങ്ങളിലൂടെ ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിനുള്ള സുശക്തമായ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
2023 ഡിസംബർ 31 ലെ കണക്ക് പ്രകാരം പുനരുപയുക്ത ഊർജ വിഭാഗത്തില്‍ കമ്പനിയുടെ പ്രവർത്തന ശേഷി 4270 മെഗാവാട്ട് ആണ്. ടിപിആർഇഎല്ലിന് കീഴിൽ ഒരു  4752 മെഗാവാട്ട് പദ്ധതിയും ടിപിഎസ്എസ്എല്ലിന് കീഴില്‍ 4120 മെഗാവാട്ട് പദ്ധതിയും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത 12––24 മാസത്തിനുള്ളിൽ ടാറ്റ പവറിന്‍റെ ഊര്‍ജ ശേഷി 10,000 മെഗാവാട്ടിലധികമാകും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *