മാനന്തവാടി: നാട്ടുകാരില്‍ ഭീതി പടര്‍ത്തി ജനവാസകേന്ദ്രത്തിലിറങ്ങിയ ആനയെയും കടുവയെയും എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പന്തംകൊളുത്തി പ്രതിഷേധം നടത്തി. ‘കാട്ടിൽ മതി കാട്ടുനീതി’ എന്നെഴുതിയ കറുത്ത ബാനറുമായാണ് കർഷകർ പ്രകടനം നടത്തിയത്. ട്രാക്ടറിൽ വാഴവച്ച് ‘കേരള വനം വകുപ്പ്’ എന്ന ബോർഡ് തൂക്കി.
ബുധനാഴ്ച രാവിലെ പടമലപള്ളിയുടെ പരിസര പ്രദേശത്താണ് കടുവയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്. ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി അറിയിച്ചത്. വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് മരിച്ച സ്ഥലത്തിന് സമീപമാണ് കടുവയെ കണ്ടത്. അതേസമയം, ബേലൂർ മഖ്നയെ തേടിയിറങ്ങിയ ദൗത്യ സംഘത്തിന് നേരെ ഒപ്പമുള്ള മോഴയാന പാഞ്ഞടുത്തു. ബാവലി കാടുകളിൽ ഇന്നു രാവിലെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ദൗത്യം 90 മണിക്കൂർ പിന്നിടുമ്പോൾ ആനയെ മയക്കുവെടി വയ്ക്കാൻ ഇതുവരെ അവസരം ലഭിച്ചില്ല.