ഡല്‍ഹി: ജനുവരി 31ന് വാരണാസി കോടതിയുടെ അനുവാദം ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ ഗ്യാൻവാപി മസ്ജിദ് കോംപ്ലക്സിൽ പൂജ ആരംഭിച്ചതിനെ കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ജനുവരി 22ലെ അയോദ്ധ്യ ക്ഷേത്രത്തിലെ ആഘോഷങ്ങൾ കണ്ട ശേഷം നന്ദി ബാബയ്ക്ക് കാത്തിരിക്കാനായില്ല, രാത്രിയിൽ തന്നെ ബാരിക്കേഡ് എല്ലാം നീക്കം ചെയ്തു.
മഥുരയിലെ കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, “ഭഗവാൻ കൃഷ്ണൻ പോലും ഇപ്പോൾ കാത്തിരിക്കാൻ തയ്യാറല്ല,” എന്ന് യോഗി പറഞ്ഞു. അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ അവകാശവാദങ്ങളെ പരാമർശിച്ച് “ഞങ്ങൾ മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടത്” എന്നും അദ്ദേഹം പറഞ്ഞു.
യു.പി അസംബ്ലിയിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെ, “വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ ഭാഗമായി ആയിരക്കണക്കിന് വർഷങ്ങളായി ഭൂരിപക്ഷ സമുദായം അയോധ്യ, മഥുര, കാശി എന്നീ മൂന്ന് സ്ഥലങ്ങൾക്കായി യാചിക്കാൻ നിർബന്ധിതരായി,” യോഗി ആദിത്യനാഥ് പറഞ്ഞു.
5000 വർഷങ്ങൾക്ക് മുമ്പ് പാണ്ഡവർക്ക് അഞ്ച് ഗ്രാമങ്ങൾ പോലും വിട്ടുനൽകില്ലെന്ന് ദുര്യോധനൻ കൃഷ്ണനോട് പറയുകയും, പാണ്ഡവരോട് അനീതി കാണിക്കുകയും പകരം അവരെ ബന്ദിയാക്കുകയും ചെയ്തു. അയോദ്ധയിലും കാശിയിലും മധുരയിലും ഇതുതന്നെയാണ് സംഭവിച്ചത്,” യോഗി പറഞ്ഞു.