കൊച്ചി : നടിയെ ആക്രമിച്ച കേസിൽ, കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തൽ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് കൈമാറിയില്ലെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയായ അതിജീവിതയോട് കോടതി മുൻപ് നിർദ്ദേശിച്ചിരുന്നു. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അപകീർത്തികരമായ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റ ഹാഷ് വാല്യു മാറി എന്ന ഫോറൻസിക് കണ്ടെത്തലിനെ തുടർന്ന് നടി നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു.
മെമ്മറി കാര്‍ഡില്‍ നിയമവിരുദ്ധ പരിശോധന നടത്തിയത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നേരത്തെ വിചാരണ കോടതിക്ക് കത്ത് നല്‍കിയിരുന്നു. തിരുവനന്തപുരം ഫൊറൻസിക് ലാബില്‍ നടത്തിയ പരിശോധനയിൽ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നതായി കണ്ടെത്തിയിരുന്നു.