തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കാര്‍ഷിക മേഖലയ്ക്ക് 1698 കോടി വകയിരുത്തി ധനമന്ത്രി. അതേസമയം റബർ കർഷകരെ നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
താങ്ങ്‌വില 250 രൂപയായി ഉയര്‍ത്തണമെന്ന കര്‍ഷകരുടെ നിരന്തരമായുള്ള ആവശ്യം ബജറ്റിൽ പരിഗണിച്ചില്ല. താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയായി ഉയര്‍ത്തുകയാണെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്രത്തിന്റെ അവഗണനയാണ് ഇതിനു പിന്നിലെന്ന് പറയുന്ന ധനമന്ത്രി സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും താങ്ങുവിലയിൽ വർദ്ധനവ് വരുത്തുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു.
അതേസമയം കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടിയും മണ്ണ് സംരക്ഷണത്തിന് 89 കോടിയും നെല്ലിന് 93 കോടിയും പച്ചക്കറിക്ക് 78 കോടിയും നാളികേര വിസനത്തിന് 65 കോടിയും വകയിരുത്തിയിട്ടുണ്ട്.
കന്നുകാലി പരിപാലനത്തിന് 45 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 227 കോടി, ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80.01 കോടി. തീരദേശ വികസനത്തിന് 156 കോടി, പഞ്ഞമാസ ആശ്വാസ പദ്ധതിക്ക് 22 കോടി എന്നിങ്ങനെയാണ് വിലയിരുത്തിയിട്ടുള്ളത്.