തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില വർദ്ധിച്ചേക്കുമെന്ന് സൂചനകൾ. സംസ്ഥാനത്ത് ഉത്സവകാലത്ത് അരിവില കൂടുമെന്ന് മന്ത്രി ജിആർ അനിലാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് അരിവില വർദ്ധിക്കാൻ കാരണമാകുന്നത് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകളാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള നിലപാടുകൾ സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണെന്നും മന്ത്രി പറഞ്ഞു.
ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ അധികമുള്ള അരി കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിലെ ടെൻഡറിൽ പങ്കെടുക്കാൻ സർക്കാരിനും സർക്കാർ ഏജൻസികൾക്കും കേന്ദ്ര സർക്കാര്‍ അനുമതി നൽകിയില്ലെന്ന് മന്ത്രി ആരോപിച്ചു. ഇത് അരി ലഭ്യത കുറയാൻ കാരണമാകുമെന്നാണ് മന്ത്രി പറയുന്നത്.
നേരത്തെ ഈ ലേലത്തിൽ പങ്കെടുത്താണ് സപ്ലൈകോ അരി വാങ്ങിയിരുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിൽ വരുന്ന 57% നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള ടൈഡ് ഓവർ അരിവിഹിതം പ്രതിവർഷം 3.99 ലക്ഷം ടണ്ണിൽ നിന്നു വർധിപ്പിക്കാത്തതും പ്രയാസകരമാണ്.
ഈ വിഹിതത്തിന്റെ പ്രതിമാസ വിതരണം 33,294 ടൺ ആയി കേന്ദ്ര സർക്കാർ നിയന്ത്രിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.