തിരുവനന്തപുരം: സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം വേണ്ടെന്ന് ബാലചന്ദ്രൻ ചുളളിക്കാട്. പ്രതിഷേധത്തിന്റെ ലക്ഷ്യം പണമോ സച്ചിദാനന്ദനോ അല്ല. നഷ്ടപരിഹാരത്തിന് വേണ്ടിയല്ല താൻ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ആവശ്യമല്ല ഉന്നയിച്ചതെന്നും ചുള്ളിക്കാട്  പ്രതികരിച്ചു.

‘സർക്കാർ നൽകുന്ന പണമല്ലേ അക്കാദമിക്ക് നൽകാനാകൂ. എഴുത്തുകാരോടുള്ള സമീപനം മാറേണ്ടത് ആവശ്യമാണ്. പണത്തിന് വേണ്ടിയല്ല പ്രതിഷേധം അറിയിച്ചത്. പ്രസംഗത്തിന് പോകുന്നത് പണത്തിന് വേണ്ടിയല്ല. അതിന് പ്രതിഫലം പ്രതീക്ഷിക്കുന്നുമില്ല. ആശയം പങ്കുവെക്കാനാണ് പ്രഭാഷണത്തിന് പോകുന്നത്. സിനിമാ താരങ്ങൾക്ക് നൽകുന്നത് ലക്ഷങ്ങളാണ്. എഴുത്തുകാരോട് അർഹിക്കുന്ന മാന്യത കാണിക്കണം. അത്രയും പണമൊന്നും ആവശ്യമില്ല. വണ്ടിക്കാശെങ്കിലും നൽകിക്കൂടെ’ ചുളളിക്കാട് ചോദിച്ചു.

സച്ചിദാനന്ദനോടുള്ള സമൂഹത്തിന്റെ സമീപനവും ഇതുതന്നെയാണ്. ശ്രീകുമാരൻ തമ്പിയോട് ചെയ്തത് ശരിയായില്ല. മറ്റ് കവികളുടെ പ്രതിനിധി മാത്രമാണ് താനെന്നും ചുള്ളിക്കാട് പറഞ്ഞു. സമൂഹത്തിൽ അവബോധം ഉണ്ടായാലേ സർക്കാറിനെ അത് സ്വാധീനിക്കൂ. അതിന് അനുസരിച്ചാണ് പിന്നീട് നയം രൂപപ്പെടുന്നത്. അതിന് വേണ്ടിയുള്ള ചെറിയ ശ്രമമാണ് നടത്തിയത്. നിലവിൽ ബോധേശ്വരൻ്റെ കേരള ഗാനമുണ്ട്. എന്തിനാണ് മറ്റൊരു കേരള ഗാനമെന്നും ചുള്ളിക്കാട് ചോദിച്ചു. മന്ത്രി വിളിച്ചിരുന്നുവെന്നും ഖേദമറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ച് തുച്ഛമായ വേതനം നല്‍കി അവഗണിച്ചുവെന്നായിരുന്നു ചുള്ളിക്കാടിന്റെ ആരോപണം. കേരള ജനത തനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും മനസ്സിലായെന്നും ഇനി സാംസ്‌കാരികാവശ്യങ്ങള്‍ക്കായി വിളിച്ച് തന്നെ ബുദ്ധിമുട്ടിക്കരുതെന്നും ചുള്ളിക്കാട് പറഞ്ഞിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കില്‍ എഴുതിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *