ലണ്ടൻ: ലണ്ടനിലെ ക്ലാഫാം കോമണിന് സമീപം നടന്ന ആസിഡ് ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്ക് പറ്റി. ഒരു സ്ത്രീക്കും രണ്ട് കുട്ടികൾക്കും നേരെ ഒരാൾ ആസിഡ് എറിയുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. അമ്മയും രണ്ട് കുട്ടികളും ഉൾപ്പെടെ പരിക്ക് പറ്റിയ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 7.25 – ന് ക്ലാഫാമിലെ ലെസാർ അവന്യൂവിലാണ് കേസിനു ആസ്പദമായ സംഭവം അരങ്ങേറിയത്. വിവരം അറിഞ്ഞ ഉടൻ മെട്രോപൊളിറ്റൻ പോലീസ് സംഭവ സ്ഥലത്തെത്തി. ആക്രമിക്കപ്പെടുമ്പോൾ സ്ത്രീയും കുട്ടികളും കാറിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴി.
ആക്രമിക്കപ്പെട്ട അമ്മയെയും കുട്ടികളെയും സഹായത്തിനെത്തിയ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേർ പ്രദേശവാസികളും മറ്റ് മൂന്ന് പേർ പോലീസ് ഉദ്യോഗസ്ഥരുമാണ്. ഉദ്യോഗസ്ഥരുടെ പരിക്കുകൾ നിസ്സാരമാണെന്ന് ഡെറ്റ് സൂപ്റ്റ് അലക്സാണ്ടർ കാസിൽ പറഞ്ഞു. എറിഞ്ഞ പദാർത്ഥം എന്താണെന്ന് നിർണ്ണയിക്കുന്നതിനുള്ള പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടു. ഈ വ്യക്തിയെ പിടികൂടാൻ ഞങ്ങൾ മെറ്റിൻ്റെ നാനാഭാഗത്തുനിന്നും വിവരങ്ങൾ ശേഖരിക്കുകയാണ്, ഈ ഭയാനകമായ സംഭവത്തിലേക്ക് നയിച്ചതിന്റെ കാരണം എന്താണെന്ന് നിർണ്ണയിക്കുവാനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്” അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നും പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ച് എത്രയും വേഗം അപ്‌ഡേറ്റുകൾ നൽകുമെന്നുമാണ് പോലീസ് അറിയിച്ചത്.
ലണ്ടൻ ആംബുലൻസ് സർവീസ് സംഘമാണ് പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിച്ചത്.ആക്രമണത്തിന് ഉപയോഗിച്ച നാശകരമായ പദാർത്ഥം എന്താണെന്ന് കണ്ടെത്താൻ അഗ്നിശമന സേനാംഗങ്ങൾ സ്പെഷ്യലിസ്റ്റ് ഉപകരണങ്ങൾ ഉപയോഗിച്ചതായി ലണ്ടൻ അഗ്നിശമന സേന വക്താവ് അറിയിച്ചു.
ക്ലാഫാം, ബാറ്റർസീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള രണ്ട് ഫയർ എഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ചികിത്സാ തേടിയ ഒമ്പത് പേരിൽ, അഞ്ച് പേരെ ട്രോമ സെൻ്ററിലും മൂന്ന് പേരെ പ്രാദേശിക ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്. മറ്റൊരാളെ ഡിസ്ചാർജ് ചെയ്തു.