പട്‌ന: ലാലു പ്രസാദ് യാദവിൻ്റെ രാഷ്ട്രീയ ജനതാദളും (ആർജെഡി) കോൺഗ്രസുമായും 18 മാസത്തെ ഭരണ സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാർ ഞായറാഴ്ച ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
ബി.ജെ.പിയുടെ പിന്തുണയോടെ അദ്ദേഹം പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് വൈകുന്നേരത്തോടെ നിതീഷ് കുമാർ വീണ്ടും എൻഡിഎയുടെ ഭാഗമാകും.
ബിഹറിൽ നടക്കുന്ന പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ പാർട്ടികളും നിർണായക യോഗങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. തങ്ങളുടെ എംഎൽഎമാരോട് രാജിവെക്കാൻ ആവശ്യപ്പെടുന്നതുൾപ്പെടെ പ്രതിസന്ധി നേരിടാനുള്ള സാധ്യതകളും ആർജെഡി ക്യാമ്പ് പരിശോധിക്കുന്നുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ ആരംഭിച്ചു കഴിഞ്ഞു. ബിഹാർ ഗവർണർ നിതീഷ് കുമാറിൻ്റെ രാജി സ്വീകരിക്കുകയും പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചുവെന്നും സംസ്ഥാന സർക്കാർ പിരിച്ചുവിടണമെന്ന് ഗവർണറോട് ശുപാർശ ചെയ്തുവെന്നും നിതീഷ് കുമാർ ഗവർണറെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.