തിരുവനന്തപുരം: ഇത്തവണയും സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന. അഞ്ചുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയിട്ടാണ് ധനമന്ത്രി അടുത്തമാസം അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടണമെന്ന ആവശ്യം സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.
2021 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1600 ആക്കിയത്. കെ.എന്‍. ബാലഗോപാല്‍ ഇതിനകം മൂന്ന് ബജറ്റ് അവതരിപ്പിച്ചു. ക്ഷേമപെന്‍ഷന്‍ 2500 ആക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം എങ്കിലും  ഒരു രൂപ പോലും കൂട്ടാനായിട്ടില്ല.
ഏറ്റവും മോശം ധനസ്ഥിതിയില്‍ നിന്ന് ബജറ്റവതരിപ്പിക്കാന്‍ പോകുന്ന ധനമന്ത്രിക്ക് ഇത്തവണയും ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ ഒരു ഗതിയുമില്ല. ഉള്ള തുക തന്നെ നല്‍കാനാവുന്നില്ല. സെപ്റ്റംബര്‍ തൊട്ടുള്ള ക്ഷേമപെന്‍ഷന്‍ തുക കുടിശികയാണ്. ക്ഷേമപെന്‍ഷന്‍ പ്രതിസന്ധിക്ക് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കേന്ദ്രത്തെയായിരുന്നു കുറ്റപ്പെടുത്തിയത്.
900 കോടിയോളം രൂപ ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ ആവശ്യമാണ്. ഈ തുക കണ്ടെത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. നവകേരളസദസില്‍ ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. ഈ രാഷ്ട്രീയ സാഹചര്യം പരിഗണിക്കണിച്ച് ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തണമെന്ന അഭിപ്രായം സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ നിലവിലെ ധനസ്ഥിതി അതിന് അനുവദിക്കുന്നില്ലെന്ന നിലപാടിലാണ് ധനമന്ത്രി. ബജറ്റവതരണം അടുക്കുമ്പോള്‍ മറിച്ചുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇത്തവണയും ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാവില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *