തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ ഗവർണർക്ക് വായിക്കാൻ മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു വാക്കു പോലും വെട്ടാതെ ഗവർണർ അംഗീകരിച്ചു.
കേന്ദ്രസർക്കാരിനെതിരേ കടുത്ത വിമർശനമുള്ള പ്രസംഗം ഗവർണർ അംഗീകരിക്കുമോ എന്ന് സർക്കാരിന് കടുത്ത ആശങ്കയായിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി കൈമാറിയ പ്രസംഗം അതേപടി ഗവർണർ അംഗീകരിക്കുകയായിരുന്നു. ഇക്കാര്യമറിയിച്ച് ഇന്ന് വൈകിട്ട് ഗവർണർ സർക്കാരിന് കത്ത് നൽകി.
കേന്ദ്രസർക്കാരിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമം കാരണം സംസ്ഥാന വരുമാനത്തിൽ 57400 കോടി രൂപയുടെ കുറവുണ്ടായെന്നും കടമെടുപ്പ് പരിധി കുറച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്നും നയപ്രഖ്യാപന പ്രസംഗത്തിലുണ്ടെന്നാണ് അറിയുന്നത്.
അർഹതപ്പെട്ട വായ്പാനുമതിയിൽ 19,000 കോടി നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റിൽ കഴിഞ്ഞവർഷത്തേക്കാൾ 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയും ഇല്ലാതായി.
എന്നാൽ ചെലവിന്റെ 71ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. ഇക്കാര്യങ്ങളെല്ലാം ഗവർണറെക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിലൂടെ പറയിക്കാനാണ് സർക്കാരിന്റെ നീക്കം.
സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നതടക്കം ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്ന ഭാഗങ്ങളും നയപ്രഖ്യാപനത്തിലുണ്ടെന്നാണ് സൂചന. എസ്.എഫ്.ഐക്കാർ റോഡിൽ തടഞ്ഞ് കാറിന് കേടുപാട് വരുത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന തകർച്ചയാണെന്നും ഭരണഘടനാ പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാട്ടി ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ടയച്ചിരുന്നു.
ഈ സാഹചര്യത്തിൽ ക്രമസമാധാനനില ഭദ്രമാണെന്ന ഭാഗം ഗവർണർ വായിക്കുമോ എന്നാണ് സർക്കാരിന്റെ ഇനിയുള്ള ആശങ്ക. വേണമെങ്കിൽ നയപ്രഖ്യാപനത്തിൽ വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർക്ക് വായിക്കാതെ വിടാം. മുഴുവൻ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കാം.
ഒരുവർഷത്തെ നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത് സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ അവതരിപ്പിച്ചുകൊണ്ടാണ്. ഭരണഘടനാ പ്രകാരം നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണർക്കു ബാധ്യതയുണ്ട്.
നയപ്രഖ്യാപനം അംഗീകരിക്കാതിരിക്കുകയും ഒപ്പിടാൻ ഉപാധി വയ്ക്കുകയും ചെയ്ത മുൻകാല ചരിത്രം ആരിഫ് മുഹമ്മദ് ഖാനുണ്ട്. 2022ലായിരുന്നു സംഭവം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഖജനാവിൽ നിന്ന് പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു ഉപാധി.
മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന ഗവർണർ, രാജ്യത്തു തന്നെ അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ഏഴര മണിക്കൂർ സർക്കാരിനെ മുൾമുനയിൽ നിറുത്തിയ ശേഷമാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.
അതേസമയം, പൗരത്വഭേദഗതി നിയമത്തിനെതിരായ വികാരമുൾപ്പെടെ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ട നയപ്രഖ്യാപനപ്രസംഗം 2020ൽ അതേപടി വായിച്ച ചരിത്രവുമുണ്ട് ഗവർണർക്ക്. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന
വിയോജിപ്പുള്ള ഭാഗങ്ങൾ അദ്ദേഹം വായിക്കാതെ വിടാനിടയുണ്ട്. ഭേദഗതിക്ക് നിർദ്ദേശിക്കാനും ഗവർണർക്ക് കഴിയും. മുഴുവൻ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കാനാവുമെന്നതിന് മുൻകാല റൂളിംഗുകളും കീഴ്‌വഴക്കങ്ങളുമുണ്ട്.
2001ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ സുഖ്ദേവ് സിങ് കാങ് വിയോജിപ്പുള്ള ഭാഗം വായിക്കാതിരുന്നിട്ടുണ്ട്. തൊട്ടുമുൻപുള്ള ഇ.കെ.നായനാർ സർക്കാർ സാമ്പത്തിക മേഖല തകർത്തതിനെക്കുറിച്ചുള്ള ഭാഗങ്ങളാണ് കാങ് വിട്ടുകളഞ്ഞത്.
അച്ചടിച്ച പ്രസംഗത്തിൽ ഉണ്ടായിരിക്കുന്ന കാര്യം ഗവർണർ വായിക്കാതിരുന്നാലും അതു വായിച്ചതായി തന്നെ നിയമസഭാ രേഖകളിൽ രേഖപ്പെടുത്തും.