ലണ്ടൻ: അനധികൃതമായി ബ്രിട്ടനിൽ കുടിയേറുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് അയ്ക്കാനുള്ള ബ്രിട്ടിഷ് സർക്കാരിന്റെ ‘റുവാണ്ട ബിൽ’ ഹൗസ് ഓഫ് കോമൺസിൽ വിജയിച്ചു.
ബിൽ – നെതിരായി ഉണ്ടായ ശക്തമായ വിമത നീക്കങ്ങൾക്കിടയിലും ബില്ല് പാസായത്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
276 വോട്ടിനെതിരെ 320 വോട്ടുകൾക്കാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. ബിൽ – ന് എതിരായുള്ള നിയമപരമായ വെല്ലുവിളികൾ ഇതോടെ അവസാനിക്കുമെന്ന് കരുതാം.
അറുപതിൽപ്പരം ഭരണകക്ഷി അംഗങ്ങൾ ബില്ലിന് എതിരെ വോട്ട് ചെയ്യുമെന്ന് വിമത ഭീഷണി മുഴക്കിയെങ്കിലും അവസാനം 11 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്.
മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ഉൾപ്പെടെയുള്ള പ്രമുഖർ ബില്ലിനെ എതിർതിരുന്നു. 18 ഭരണകക്ഷി എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല.
ഇപ്പോൾ ഹൗസ് ഓഫ് ലോർഡ്‌സിന്റെ പരിഗണയിലുള്ള ബിൽ, അവിടെ കടുത്ത എതിർപ്പ് നേരിടേണ്ടി വരുമെങ്കിലും ബിൽ വിജയിക്കുമെന്ന് തന്നെയാണ് ഋഷി സുനക് അനുകൂലികൾ പറയുന്നത്.
റുവാണ്ടയിലേക്കുള്ള വിമാനങ്ങൾ വസന്തകാലത്തോടെ പറന്ന് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഭേദഗതികളില്ലാതെ സർക്കാരിന്റെ റുവാണ്ട പദ്ധതി കോടതികൾക്ക് തടയാൻ കഴിയുമെന്ന് വാദിച്ച് കൺസർവേറ്റീവ് പാർട്ടിയിൽ വിമതസ്വരം ഉയർത്തിയ എംപിമാർ കഴിഞ്ഞ രണ്ട് ദിവസമായി ബില്ലിൽ ഭേദഗതി വരുത്താനുള്ള ശ്രമത്തിലായിരുന്നു.
വിമത നീക്കത്തിന് 60 എംപിമാരുടെ പിന്തുണ ലഭിച്ചിരുന്നുവെങ്കിൽ ബിൽ പരാജയപ്പെടുകയും ഋഷി സുനക് പ്രധാനമന്ത്രി പദം രാജി വയ്ക്കേണ്ട സ്ഥിതി ഉണ്ടാകുമായിരുന്നു.
മന്ത്രിസഭ പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നുള്ള സൂചനകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു.
പാർട്ടിയുടെ വൈസ് ചെയർമാൻമാരായ ലീ ആൻഡേഴ്സൻ, ബ്രെൻഡൻ ക്ലാർക്ക് സ്മിത്ത് എന്നിവർ നിയമം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ചതാണ് ഋഷി സുനകിനെതിരെയുള്ള വിമത നീക്കങ്ങൾക്ക് കരുത്തേകിയത്.
30 ഭരണകക്ഷി എംപിമാരെങ്കിലും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്നാണ് വിമതപക്ഷം അവസാന നിമിഷം വരെ കരുതിയത്.
കുടിയേറ്റക്കാർ വ്യക്തിപരമായി നിയമപോരാട്ടം നടത്തുന്നതും യൂറോപ്യൻ മനുഷ്യാവകാശ കോടതികളുടെ ഇടപെടലുകളും തടയാത്തിടത്തോളം നിയമം പ്രാവർത്തികമാകില്ലെന്നാണ് വിമത നേതാക്കളുടെ നിലപാട്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചതും സ്ഥിതി രൂക്ഷമാക്കി.