ബംഗളുരു: ഛര്‍ദിയും ഡയേറിയയും കാരണം അവശനിലയിലായ ബ്രിട്ടീഷ് യുവതിയെ റെയില്‍വെ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. സഹായം തേടിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ്  യുവതിയുടെ പരാതി. ജനുവരി പത്തിന് ഹംപിയില്‍ നിന്നും ബംഗളുരുവിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കേസെടുത്ത റെയില്‍വേ പോലീസ്  പ്രതിക്കു വേണ്ടിയുള്ള തിരച്ചിലിലാണെന്ന് അറിയിച്ചു.
ഡിസംബര്‍ 31ന് ഇവര്‍ മൂന്നാര്‍ സന്ദര്‍ശിച്ചിരുന്നു. ജനുവരി 4ന് മധുരയും. ജനുവരി 6ന് ബംഗളുരുവിലും എത്തി. അവിടെ നിന്ന് ബസില്‍ ഹംപിയിലേക്കും പോയി. തുടര്‍ന്ന് ജനുവരി 10നാണ് 16591 ഹംപി എക്‌സപ്രസില്‍ ബംഗളുരുവിലേക്ക് തിരിച്ചത്. 
ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് യാത്രയ്ക്ക് മുമ്പ് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും അപ്പര്‍ ബര്‍ത്താണ് കിട്ടിയതെങ്കിലും മുകളിലേക്ക് കയറാനാവാത്ത സ്ഥിതിയായിരുന്നെന്നും യുവതി പറഞ്ഞു. പിന്നീട് മറ്റൊരു സഹയാത്രികന്റെ സഹായത്തോടെ ലോവര്‍ ബര്‍ത്തിലേക്ക് മാറുകയായിരുന്നു. 
ട്രെയിന്‍ ഹോസ്പേട്ടില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ സഹിക്കവയ്യാതെ യുവതി ട്രെയിനിലെ ഒരു ജീവനക്കാരനോട് സഹായം തേടി. 23 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ഐ.ഡി. കാര്‍ഡ് ധരിച്ചിരുന്നു. ഇയാള്‍ തന്നെ മോശമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. യുവാവിനെ എതിര്‍ക്കാന്‍ പോലും ശേഷി തനിക്കില്ലായിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴി. പിറ്റേന്ന് പുലര്‍ച്ചെ 5.15ന് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ ഈ ജീവനക്കാരനെ കണ്ടില്ലെന്നും യുവതി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *