ഡൽഹി: മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷയെക്കുറിച്ച് പഠിക്കാൻ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിലേക്ക്.
തമിഴ്നാടിന് ജലലഭ്യത ഉറപ്പാക്കുകയും കേരളത്തിന്‍റെ സുരക്ഷാ ആശങ്ക പരിഹരിക്കുകയും ചെയ്യുന്നതിന് പുതിയ ഡാം മാത്രമാണ് പരിഹാരമെന്ന വാദം കോടതിയിൽ ആവർത്തിക്കും.
പുതിയ ഡാമിന്‍റെ ചെലവു വഹിക്കാനും പഠന സമിതി നിർദേശിച്ചാൽ താൽക്കാലികമായി പഴയ ഡാം ബലപ്പെടുത്താനും കേരളം തയാർ.
ഡൽഹിയിലെത്തിയ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്‍റെ വാദം സുപ്രീംകോടതി മുമ്പാകെ വെക്കുന്നതിന് നിയമവിദഗ്ധരെ ചുമതലപ്പെടുത്തി.
ഡാമിന്‍റെ സുരക്ഷ, പുതിയ ഡാം എന്നിവയെക്കുറിച്ച് പഠനം നടത്താൻ മേൽനോട്ട സമിതിയെ നേരത്തെ സുപ്രീംകോടതി ചുമതലപ്പെടുത്തിയെങ്കിലും നടപടിയൊന്നും മുന്നോട്ടു നീങ്ങിയിട്ടില്ലെന്നും നിഷ്പക്ഷ സമിതിയുടെ പഠനം ഇനിയും വൈകരുതെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.