ജനതാദള്‍ (യുണൈറ്റഡ്) പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാജീവ് രഞ്ജന്‍ സിംഗ് എന്ന ലാലന് സിംഗ്. ഇതിന് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. ഡല്‍ഹിയില്‍ ചേര്‍ന്ന ജെഡിയുവിന്റെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ലാലന് സിംഗിന്റെ രാജി പ്രഖ്യാപനം. നിതീഷ് കുമാറിനെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായും ജെഡിയു അറിയിച്ചു.
പാര്‍ട്ടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സജീവമായി പങ്കെടുക്കാനുമുള്ള ആഗ്രഹമാണ് സ്ഥാനമൊഴിയാനുള്ള കാരണമെന്ന് ലാലന് സിംഗ് പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പിന്‍ഗാമിയായി നിതീഷ് കുമാറിനെ ലാലന് സിംഗ് തന്നെയാണ് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നിതീഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.
‘ലാലന് സിംഗ് ആദ്യം രാജി നിര്‍ദ്ദേശിച്ചു, അത് സ്വീകരിച്ചു. നിതീഷ് കുമാര്‍ അടുത്ത അധ്യക്ഷനാകുമെന്ന പ്രമേയം പാസാക്കി’ ജെഡിയു ജനറല്‍ സെക്രട്ടറി രാം കുമാര്‍ ശര്‍മ്മ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സിങ്ങിന്റെ രാജി. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് ലാലന് സിങ്ങിന്റെ രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക നീക്കമായാണ് നിതീഷ് കുമാറിന്റെ പുതിയ സ്ഥാനകയറ്റത്തെ നോക്കിക്കാണുന്നത്.
അതിനിടെ നേതൃമാറ്റത്തെ തുടര്‍ന്ന് നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രംഗത്തെത്തി. ”നിതീഷ് കുമാറിന്റെ ത്രിവത്സര പദ്ധതിക്ക് കീഴില്‍ ലാലന് സിംഗും തുടച്ചുനീക്കപ്പെട്ടു” എക്സ് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ജോര്‍ജ് ഫെര്‍ണാണ്ടസ്, ആര്‍സിപി സിംഗ്, ശരദ് യാദവ്, ദിഗ് വിജയ് സിംഗ് എന്നിവരെ നിതീഷ് കുമാര്‍ തന്റേതായി പരിഗണിക്കാത്തതിനാല്‍, അദ്ദേഹം എന്തിനാണ് വ്യത്യസ്തനാകുന്നത് എന്ന് ലാലന് ബാബു മനസ്സിലാക്കേണ്ടതായിരുന്നു. നിതീഷ് പുറകില്‍ കുത്താത്തവരായി ആരുമില്ല” മാഞ്ചി പറഞ്ഞു.