വി.ഡി സതീശൻ എന്ന വടശ്ശേരി ദാമോദരൻ സതീശൻ എന്ന കോൺഗ്രസ് നേതാവ്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ്, തന്റെ കഴിവുകൾ തെളിയിച്ച വർഷമായിരുന്നു 2023. ഒരു നേതാവ് എങ്ങനെ ജനകീയനാവണം എന്നതിന്റെ ഉത്തമോദാഹരണമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിഡി കാണിച്ചുതന്നത്.
2022 ലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പോയി താമസിച്ചുകൊണ്ട് ഓരോ നേതാക്കന്മാർക്കും ഓരോ ബൂത്തിന്റെയും പഞ്ചായത്തിന്റെയും വാർഡുകളുടെയും ചുമതലകൾ നൽകിക്കൊണ്ട് അദ്ദേഹം രൂപീകരിച്ച മാതൃക പുതുപ്പള്ളിയിലും പ്രവർത്തികമാക്കിയപ്പോൾ യു.ഡി.എഫ് അനുഭവിച്ചത് റെക്കോർഡ് ഭൂരിപക്ഷമായിരുന്നു.
കവല പ്രസംഗങ്ങൾ നടത്തുവാനോ റോഡ്‌ഷോകൾ നടത്തുവാനോ ഇവിടെ നേതാക്കന്മാർ വരേണ്ടതില്ല എന്ന ആജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ട് നേതാക്കന്മാരോടൊക്കെ വീടുകൾ കയറി ജനങ്ങളോട് ഇടപെഴകുവാൻ ആവശ്യപ്പെട്ടപ്പോൾ ജനം അവരെ സ്വീകരിച്ചിരുത്തി.
ചെറുപ്പക്കാരായ നേതാക്കൾക്കൊക്കെ ഓരോരോ ഭാരിച്ച ചുമതലകൾ നൽകിയപ്പോൾ അവരൊക്കെ കാര്യങ്ങൾ വളരെ ഭംഗിയായി ഏറ്റെടുത്തു. ഒരു ബൂത്ത് കമ്മറ്റിവരെ ഇല്ലാതിരുന്ന പുതുപ്പള്ളിയെന്ന മണ്ഡലത്തിൽ ഓരോ ബൂത്തുകമ്മറ്റികളും പുതുക്കി അവിടെയൊക്കെ നേതാക്കന്മാരെയും പ്രവർത്തകരെയും അണിനിരത്തി കോൺഗ്രസ് പാർട്ടിയുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ചു.
കെ- റെയിൽ സമരം വി.ഡി സതീശന്‍ അല്ലാതെ മറ്റാരെങ്കിലും നയിച്ചിരുന്നുവെങ്കിൽ കേരളത്തിൽ കെ റെയിൽ പദ്ധതി വരുമായിരുന്നു. പാർട്ടിയുടെ ഉള്ളിൽ നിന്നുവരെ കുത്തിത്തിരിപ്പുകൾ ഉണ്ടായിട്ടും കെ- റെയിലുകാരെ ഓരോ ജില്ലക്കാരും ആത്മാർഥമായി എതിർത്തപ്പോൾ എറണാകുളം ജില്ലക്കാർ കുറ്റികൾ പറിച്ചെടുത്തു പുഴയിൽ വലിച്ചെറിയുന്ന കാഴ്ചകൾ വരെ നമ്മൾ കണ്ടു.
സമരത്തെ വളരെ ഭംഗിയായി നടപ്പാക്കിയപ്പോൾ ഏകാധിപതിയായ പിണറായിവിജയന് അടിയറവ് പറയേണ്ടിവന്നു. കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ അഴിമതിയെയാണ് വി.ഡി തകർത്തു കളഞ്ഞത്. കെ- ഫോണും കടുംവെട്ടുകളും ഒക്കെ അരങ്ങേറിയത് ഒന്നാം പിണറായി സർക്കാരിൽ ആയിരുന്നു. അന്നായിരുന്നു സ്വർണ്ണവും ഡോളറും ഒക്കെ കേരളത്തിൽ അരങ്ങേറിയത് .
2018 പ്രളയം മനുഷ്യ നിർമ്മിത പ്രളയമാണെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ വ്യക്തിയായിരുന്നു വിഡി. അന്നത് ഏറ്റുപറയുവാൻ ആരും കൂട്ടാക്കിയില്ല. കടലിന്റെ വേലിയേറ്റവും വേലിയിറക്കവും കണക്കാക്കിയാണ് സാധാരണയായി ഡാമുകൾ തുറന്നുവിടാറുള്ളത്.
പശ്ചിമ ഘട്ടത്തിലെ ഒരു ഡാം തുറന്നാൽ ഏകദേശം എട്ടുമണിക്കൂറോളം സമയമെടുത്താണ് വെള്ളം കടലിൽ എത്തിച്ചേരുക. അക്കാര്യം നിസ്സാരമാക്കി കണ്ടുകൊണ്ട് ഇടവും വലവും നോക്കാതെ ഡാമുകൾ തുറന്നുവിട്ടപ്പോൾ വേലിയേറ്റസമയത്ത് കടൽ പുഴവെള്ളത്തെ തിരസ്കരിച്ചു.
അപ്രതീക്ഷിതമായി കേരളത്തിൽ പലയിടത്തും വെള്ളം കയറി. അന്നത്തെ ഇലക്ട്രിസിറ്റി മന്ത്രിയും ജലസേചന മന്ത്രിയും തമ്മിലുള്ള പിണക്കം ഒരു പ്രളയത്തിൽ അവസാനിപ്പിക്കേണ്ടിവന്നു.
വിഎസും ഓസിയും
സഖാവ് വിഎസ് അച്യുതാനനന്ദന്റെ മകന്റെ അഴിമതികളും മക്കാവു യാത്രകളും അന്വേഷിച്ച നിയമസഭാ കമ്മറ്റിയുടെ തലവൻ ആയിരുന്നു വിഡി. അന്ന് അക്കാര്യം വളരെ ഭംഗിയായും മാന്യമായും അന്വേഷിച്ചുകൊണ്ട് നിയമസഭാ കമ്മറ്റിയുടെ റിപ്പോർട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് സമർപ്പിച്ചു.
മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും മുഖ്യമന്ത്രി അതേ കുറിച്ച് ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. ‘ഇടതന്മാർ കളിക്കുന്ന ചീഞ്ഞ കളികൾ നമ്മൾ കളിക്കാൻ പാടില്ല’ എന്നാണ് ഉമ്മൻചാണ്ടി കൊടുത്ത മറുപടി. എന്നിട്ടും ആ അച്യുതാനന്ദൻ ഉമ്മൻചാണ്ടിയുടെ മകളുടെ വിഷയം നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട് ആറാടിയതും നാം മറന്നിട്ടില്ല.
സാന്റിയാഗോ മാർട്ടിൻ ലോട്ടറിവിഷയത്തിൽ അന്നത്തെ മന്ത്രിയായിരുന്ന തോമസ് ഐസക്കിനെ മൂക്ക് കൊണ്ട് ”ക്ഷ” വരപ്പിച്ച നേതാവായിരുന്നു വിഡി. ടിവി ചാനലുകളിലും നേരിട്ടും അല്ലാതെയും ലോട്ടറിവിഷയം അവതരിപ്പിച്ചപ്പോൾ കോൺഗ്രസ്സിലെ തന്നെ പല നേതാക്കന്മാരും തലയിൽ കൈവെച്ചുപോയി.
ഓരോ വിഷയത്തെ കുറിച്ചും ആധികാരികമായി പഠിച്ചുകൊണ്ടാണ് വിഡി കാര്യങ്ങൾ സംസാരിക്കുക. അല്ലാതെ ചക്ക് എന്ന് ചോദിക്കുമ്പോൾ ചുക്ക് പറയുന്ന രീതികളല്ല അദ്ദേഹം അനുവർത്തിച്ചു പോന്നിരുന്നത്.
എന്തൊക്കെ വിഷയം എടുത്താലും അതിനെ നേരാംവണ്ണം പഠിച്ചുകൊണ്ടു മാത്രമാണ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാറുള്ളത് . അന്നത്തെ ഇടത് ഭരണത്തെമുൾമുനയിൽ നിർത്തിയ വിഡിയെ പിന്നീട് വന്ന മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് അന്നത്തെ നേതാക്കന്മാരുടെ മണ്ടത്തരം അല്ലെങ്കിൽ കുശുമ്പ് എന്ന് വേണം പറയുവാൻ .
തരൂരിനൊപ്പം തലയെടുപ്പോടെ
ശശി തരൂർ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പുസ്തകങ്ങളും ലേഖനങ്ങളും അന്യഭാഷാ നോവലുകളും ഒക്കെ വായിക്കുന്ന ഒരു രാഷ്ട്രീയനേതാവ് ഉണ്ടെങ്കിൽ അത് വിഡി തന്നെ. ഓരോരോ മതങ്ങളെ കുറിച്ചും മതാനുഷ്ടാനങ്ങളെ കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും രാജ്യങ്ങളെ കുറിച്ചും സാമ്പത്തിക ശാസ്ത്രങ്ങളെ കുറിച്ചും വളരെ കൂലം കുഷമായി വായിച്ചറിയുന്ന വിഡി വളരെ സംസാര പ്രിയനുമാണ്.
ഒരു നോട്ടുമില്ലാതെ ഒരു മൈക്കും കൈയ്യില്‍ പിടിച്ച് ഒന്നേകാല്‍ മണിക്കൂര്‍ നേരം വി.ഡി നടത്തിയ ബൈബിള്‍ പ്രഭാഷണം ബിഷപ്പുമാരെപോലും വെല്ലുന്ന അറിവുകള്‍ പ്രദാനം ചെയ്യുന്നതായിരുന്നു. ലോക പ്രശസ്ത സാഹിത്യകാരന്‍മാര്‍ ക്രിസ്തുവിനെയും ബൈബിളിനെയും വ്യാഖ്യാനിച്ചിരിക്കുന്നത് ഇതുപോലെ വര്‍ണ്ണിക്കന്‍ കഴിവുള്ള വേറൊരു വ്യക്തി സഭയിലോ കേരള രാഷ്ട്രീയത്തിലോ വേറെ കാണില്ല.
കഴിഞ്ഞ ലോക പുസ്തക ദിനത്തില്‍ ഇതുപോലെ തന്നെ ഒരു നോട്ടുമില്ലാതെ 50 ല്‍ താഴെ വരുന്ന എഴുത്തുകാര്‍ക്ക് മുന്‍പില്‍ ലോക സാഹിത്യത്തെയും ആഗോള സാഹിത്യകാരന്മാരെയും അവലോകനം ചെയ്തു വിഡി നടത്തിയ ഒരു മണിക്കൂര്‍ പ്രസംഗം നമ്മുടെ സാഹിത്യകാരന്മാരെ അമ്പരപ്പിച്ചുകളഞ്ഞു. ഈ വീഡിയോകള്‍ വൈറലായി മാറി.
വ്യത്യസ്‍ത നാടുകളിലെ ഉപദേഷ്ടാക്കളോടും ഉന്നതങ്ങളിലിരിക്കുന്ന വ്യക്തികളോടും വളരെ അടുപ്പം പുലർത്തിക്കൊണ്ട് കാര്യങ്ങൾ ചർച്ച ചെയുന്നത് കാണുമ്പൊൾ ശരിക്കും അതുഭുതപ്പെടാറുണ്ട്. ഇത്രയും വായനയുണ്ടായിട്ടും വി.ഡി എഴുതാൻ തുനിയാത്തത് സമയക്കുറവായിരിക്കാം എന്ന് തോന്നുന്നു. എന്തായാലും കേരളത്തിന്റെ ഇരുളടഞ്ഞ ഇന്നത്തെ അവസ്ഥയിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ ഇദ്ദേഹത്തെ പോലുള്ളവർ കപ്പിത്താൻ ആയേ പറ്റൂ.
നയംമാറ്റി വി.ഡി – അടിക്കടി, തിരിച്ചടി
മാത്യു കുഴൽനാടനെയും ഷാഫി പറമ്പിലിനെയും റോജി എം ജോണിനെയും പിസി വിഷ്ണുനാഥിനെയും വിടി ബാലറാമിനെയും കെഎം ഷാജിയേയും ശബരീനാഥിനെയും ജെബി മേത്തറിനെയും രാഹുൽ മാങ്കൂട്ടത്തിനെയും അലോഷ്യസിനെയും ഗ്രൂപ്പടിസ്ഥാനത്തിൽ അല്ലാതെ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം ലീഡർ കെ കരുണാകരന്റെ ശൈലിയിൽ വിജയിച്ചിരിക്കുന്നു.
ഇക്കഴിഞ്ഞ നവകേരള സദസ്സിന്റെ കലാശക്കൊട്ടിൽ യൂത്ത് കോൺഗ്രസ്സുകാരെയും കെഎസ്‌യുക്കാരെയും നിലത്തിട്ട് അടിക്കുന്ന അവസ്ഥയിൽ അവരോട് ‘അടിക്കടി, തിരിച്ചടി’ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് വീട്ടിലിരിക്കാതെ, പ്രസ്സ് കോൺഫറൻസ് വിളിക്കാതെ നേരെ പ്രകടനങ്ങളിൽ മുന്നിൽ നിന്നുകൊണ്ട് സർക്കാരിനെയും പോലീസിനെയും വെല്ലുവിളിക്കാൻ കാണിച്ച ആ സതീശനെയാണ് കേരളത്തിന്റെ ചെറുപ്പക്കാർക്ക് വേണ്ടത്. താങ്കളാണ് യഥാർത്ഥ ലീഡർ !
മൈക്ക് തട്ടി മാറ്റിയതുപോലുള്ള ചെറിയ സംഭവങ്ങൾ ഇനിയെങ്കിലും ഒഴിവാക്കുമെന്ന വിശ്വാസത്തിൽ പറവൂർ ദാസനുംകോമ്പ്രമൈസ് രാഷ്ട്രീയം കേരളത്തില്‍നിന്നും പരമാവധി ഒഴിവാക്കുമെന്ന പ്രതീക്ഷയോടെ പറവൂർ വിജയനും