മനാമ: ഒമ്പതുവർഷമായി തുടരുന്ന യെമൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായി യുഎൻ നേതൃത്വത്തിലുള്ള സമാധാന പ്രക്രിയയിൽ പങ്കാളികളാകാൻ സന്നദ്ധത അറിയിച്ച് ഹൂതികളും പ്രസിഡൻഷ്യൽ കൗൺസിലും.
ഇരുകൂട്ടരും വെടി നിർത്തലിന് തയ്യാറാണെന്ന് യുഎൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്‌ബെർഗ് പറഞ്ഞു. യെമനിലെ സൗദി പിന്തുണയുള്ള പ്രസിഡൻഷ്യൽ കൗൺസിൽ തലവൻ റഷാദ് അൽ അലിമിയും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ മുഖ്യ ഇടനിലക്കാരനായ മുഹമ്മദ് അബ്ദുൾ സലാമുമായി ഗ്രണ്ട്‌ബെർഗ് അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം.
സിവിൽ സർവീസ് ജീവനക്കാരുടെ ശമ്പളം നൽകുക, വിമതർ ഉപരോധിച്ച നഗരമായ തേസിലേക്കും യെമനിലെ വഴികൾ തുറക്കുക, എണ്ണ കയറ്റുമതി പുനരാരംഭിക്കുക എന്നിവയും ചർച്ചയിൽ ഉയർന്നുവന്നു.
2014ലാണ് യെമനിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. സംഘർഷത്തിൽ ഇതുവരെ ഒരു ലക്ഷത്തിലധികം പേർ മരിച്ചു.