കൊച്ചി: ലൈംഗിക അതിക്രമ കേസിൽ പ്രതിയായ മുൻ ഗവൺമെൻ്റ് പ്ലീഡർ പി ജി മനു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് ഹൈക്കോടതി. തെളിവുകൾക്ക് നേരെ കണ്ണടയ്ക്കാൻ കോടതിക്ക് കഴിയില്ല. പി ജി മനു യുവതിയെ ഭീഷണിപ്പെടുത്തി സമ്മതം നേടി. 2018ലെ വ്യാജ പരാതിക്ക് നിയമ നടപടി നേരിടണം എന്ന് ഭീഷണിപ്പെടുത്തിയാണ് സമ്മതം നേടിയത് എന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പിജി മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി പരാമർശങ്ങൾ. ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് പിജി മനു. ഹൈക്കോടതിയെ സമീപിച്ചു എങ്കിലും മുൻകൂർ ജാമ്യം നൽകിയില്ല. പത്ത് ദിവസത്തിനകം കീഴടങ്ങണം എന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ലൈംഗിക അതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ ആണ് പി ജി മനുവിനെ ഗവൺമെൻ്റ് പ്ലീഡർ സ്ഥാനത്ത് നിന്ന് നിയമ വകുപ്പ് പുറത്താക്കിയത്.

നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു പി ജി മനു മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നത്. അഭിഭാഷകനെന്ന ആനുകൂല്യം നല്‍കാനാവില്ലെന്ന് കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞിരുന്നു. ഈ മാസം ആദ്യമാണ് പി ജി മനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നി‌ലെന്നും വ്യാജ മൊഴിയാണ് പരാതിക്കാരി നല്‍കിയതെന്നുമായിരുന്നു പി ജി മനുവിൻ്റെ ആരോപണം. തൊഴില്‍ രംഗത്തുള്ള ശത്രുക്കളാണ് ഇതിന്റെ പിന്നിലെന്നും ഹർജിയിൽ പി ജി മനു ആരോപിച്ചിരുന്നു. ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്.

2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാൻ എന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞില്ലെന്ന് അഭിഭാഷക പറയുന്നു.
പിന്നീട് കഴിഞ്ഞ ഒക്ടോബർ 9നും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറൽ എസ് പി ക്ക് പരാതി നൽകി. ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകളും ചുമത്തിയാണ് കേസടുത്തത്. പൊലീസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് മനു സമ്മർദം ചെലുത്തിയെന്നും പിന്നീട് രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക പറഞ്ഞിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *