കൊല്ലം: നവകേരള സദസ്സ് ബഹിഷ്‌കരിച്ചതിന് കാരണം യുഡിഎഫിന് തന്നെ അറിയില്ലെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 41 മണ്ഡലങ്ങളില്‍ യുഡിഎഫ് എംഎല്‍എമാരായിരുന്നു വേണ്ടിയിരുന്നത്. പ്രതിപക്ഷം അപക്വപരമായ നിലപാട് സ്വീകരിച്ചു. പക്ഷേ ജനം നവകേരള സദസ് ഏറ്റെടുക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തു. നാടിന്റെ വികാരമാണ് ഈ ജനക്കൂട്ടം. കോണ്‍ഗ്രസ് തുടര്‍ച്ചയായി നാടിന്റെ വികസനത്തിന് എതിരായ നിലപാട് സ്വീകരിക്കുന്നു. പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം വര്‍ധിച്ചത് കൊണ്ട് പ്രയോജനമില്ല. കേരളത്തിന്റെ ശബ്ദം ലോകസഭയില്‍ ഉയരുന്നില്ല. ഇവര്‍ കേന്ദ്ര ഗവണ്മെന്റിനൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രളയ കാലത്ത് കേരളത്തിന് സഹായം ലഭിച്ചില്ല. മറ്റു രാഷ്ട്രങ്ങള്‍ സഹായിക്കാന്‍ തയ്യാറായി. അതിനെ തടഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ദ്രോഹിക്കുകയായിരുന്നു കേന്ദ്രം. ഇതിനെതിരെ കോണ്‍ഗ്രസ് ശബ്ദിച്ചില്ല. വികസനം ഇപ്പോള്‍ വേണ്ട എന്ന സമീപനമായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്. സര്‍ക്കാരിന്റെ വികസനങ്ങള്‍ക്ക് ജന പിന്തുണയുണ്ട്.
2016 നു ശേഷം 41% വര്‍ദ്ധനവാണ് ആഭ്യന്തര വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. അര്‍ഹതയുള്ളത് കേന്ദ്രം തരുന്നില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നുമുണ്ട്. ഇഷ്ടമുള്ളവര്‍ക്ക് കേന്ദ്രം വാരിക്കോരി കൊടുക്കുന്നു. ഇഷ്ടമില്ലാത്തവര്‍ക്ക് ഒന്നും നല്‍കുന്നില്ല. കേരളത്തിനിപ്പോള്‍ കേന്ദ്രം കുടിശിക ഇനത്തില്‍ 5000 കോടി രൂപ തരാനുണ്ട്. നിയമസഭയുടെ അധികാരത്തില്‍ കൈകടത്തും വിധമാണ് കേന്ദ്രം ഇടപെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *