കൊച്ചി: ഐ.എ.എസുകാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഇനി മുതൽ സർക്കാർ പരിപാടിക്ക് സ്പോൺസർമാരെത്തേടി അലയേണ്ടി വരില്ല.
നവകേരള സദസിന്റെ നടത്തിപ്പിനായി ജില്ലാ കളക്ടർമാരും ജില്ലാ ഭരണകൂടവും പരസ്യങ്ങളിലൂടെ പണം കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ് ഹൈക്കോടതി. പണം ശേഖരിക്കാനും അക്കൗണ്ട് ചെയ്യാനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളില്ലെന്ന് കണ്ടെത്തിയാണ് കോടതിയുടെ നടപടി.
സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നവകേരള സദസിനുള്ള ഫണ്ടു കണ്ടെത്താൻ നിയോഗിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഒക്ടോബർ 27 ലെ ഉത്തരവ് നിയമ വിരുദ്ധമാണെന്നാരോപിച്ച് പത്തനംതിട്ട മലയാലപ്പുഴ സ്വദേശി ജോളിമോൻ കാലായിൽ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്.
നവകേരള സദസിന്റെ നടത്തിപ്പു ചുമതല ജില്ലാ കളക്ടർമാർക്കും ജില്ലാ ഭരണകൂടത്തിനും നൽകിക്കൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ ഇടക്കാല ആവശ്യം. ഈ ആവശ്യം അതേപടി അനുവദിക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ഉത്തരവിൽ ജില്ലാ കളക്ടർമാരും ജില്ലാ ഭരണകൂടവും പരസ്യത്തിലൂടെ പണം കണ്ടെത്തണമെന്ന് പറയുന്നുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.
പണം ശേഖരിക്കാനും അക്കൗണ്ട് ചെയ്യാനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളില്ലാത്തതിനാൽ ഇത്തരമൊരു നിർദ്ദേശം അനുവദിക്കാൻ കഴിയില്ലെന്ന് ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്നാണ് സ്റ്റേ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 140 മണ്ഡലങ്ങളിലും സ്പോൺസർഷിപ്പിലൂടെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. പരസ്യങ്ങളിലൂടെയും മറ്റും ഫണ്ട് സമാഹരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാമെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് വിശദീകരിച്ചു.
ഉത്തരവിൽ ഫണ്ട് കളക്ഷൻ എന്നു പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ഇങ്ങനെ ഫണ്ട് ശേഖരിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോയെന്ന് ഈ ഘട്ടത്തിൽ ഡിവിഷൻ ബെഞ്ച് ചോദിച്ചു. സ്പോൺസർമാരെ കണ്ടെത്താൻ ജില്ലാ കളക്ടർമാർ ജില്ലകളിലെ ജനപ്രതിനിധികളുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തണമെന്ന് ഒക്ടോബർ 27 ലെ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.
സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഇത്തരത്തിൽ പണം പിരിക്കാൻ നിയോഗിക്കുന്നത് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജിക്കാന്റെ വാദം. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് സർക്കാരിന് നിർണായകമായിരിക്കും.