ആശങ്കയേറ്റി കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ 1. 79 കാരിയിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലായിരുന്നു വകഭേദം കണ്ടെത്തിയത്. പനി ബാധിച്ചായിരുന്നു ഇവർ ചികിത്സ തേടിയത്.
പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. BA. 2.86 വക ഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് JN.1. 2021ൽ യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ ജീവ ഹാനി ഉണ്ടാക്കിയ ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86.
പനി, ജലദോഷം, തൊണ്ടവേദന, തലവേദന, ചില പ്രത്യേക സാഹചര്യങ്ങളിൽ ചെറിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് രോഗികളിൽ ഇതുവരെ പ്രകടമായ ലക്ഷണങ്ങൾ. മിക്ക രോഗികൾക്കും നേരിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ.
ഇത് സാധാരണയായി നാലോ അഞ്ചോ ദിവസത്തിനുള്ളിൽ മെച്ചപ്പെടുമെന്നും ഡോ. ഉജ്ജ്വല് പ്രകാശ് പറഞ്ഞു. വൈറൽ അണുബാധയുടെ ലക്ഷണങ്ങളുള്ള ആളുകൾ അണുബാധ പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് മാസ്ക് ധരിക്കണമെന്നും നേരത്തെ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും വിദഗ്ധർ പറയുന്നു.