ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ഉത്തർപ്രദേശ് കോടതിയുടെ സമൻസ്. ജനുവരി ആറിന് ഹാജരാകാൻ ആവശ്യപ്പെട്ട് സുൽത്താൻപുരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചത്.
അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് 2018 ഓഗസ്റ്റ് 4ന് കേസ് ഫയൽ ചെയ്തത്.
കേസിൽ ഡിസംബർ 16ന് ഹാജരാകാൻ നിർദേശിച്ചെങ്കിലും രാഹുൽ ഹാജരായില്ലെന്ന് വിജയ് മിശ്രയുടെ അഭിഭാഷകൻ സന്തോഷ് പാണ്ഡെ പറഞ്ഞു.
നവംബർ 18ന് ജഡ്ജി യോഗേഷ് യാദവ് കേസിൽ വാദം കേട്ട ശേഷം അടുത്ത വാദം നവംബർ 27ലേക്ക് മാറ്റിവച്ചു. തുടർന്ന് ഡിസംബർ 16നു ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിനു കോടതി സമൻസ് അയച്ചുവെന്നും പാണ്ഡെ പറഞ്ഞു.