ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സുരക്ഷാ വീഴ്ചയുണ്ടായതില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. യുവതി ഉള്‍പ്പടെ സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേരെയാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കുന്നത്. പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധിച്ചത് മൈസൂര്‍ സ്വദേശികളായ സാഗര്‍ ശര്‍മയും മനോരഞ്ജനുമാണ്. സാഗര്‍ ശര്‍മ ബെംഗളൂരു സര്‍വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ്. മറ്റൊരാള്‍ അമോല്‍ ഷിന്‍ഡെയാണ്. കസ്റ്റഡിയില്‍ എടുത്ത നാല് പേരെയും ഡല്‍ഹി പൊലീസാണ് ചോദ്യം ചെയ്യുന്നത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്. ഡല്‍ഹി പൊലീസിനൊപ്പം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചോദ്യംചെയ്യലില്‍ പങ്കെടുക്കുന്നു. ഒരു സംഘടനയുമായും ബന്ധമില്ലെന്ന് യുവതി മൊഴി നല്‍കിയതായാണ് വിവരം.
ലോക്‌സഭയില്‍ പ്രതിഷേധിച്ച വ്യക്തിയുടെ പാസില്‍ രേഖപ്പെടുത്തിയിരിക്കുന്നത് സാഗര്‍ ശര്‍മ്മയെന്ന പേരും കര്‍ണാടക സ്വദേശിയെന്നുമാണ്. മൈസൂര്‍-കൊടക് എംപി പ്രതാപ് സിന്‍ഹയുടെ ഒപ്പാണ് പാസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി എംപിയുടെ പാസ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുകയാണ്. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമെന്ന് പിടിയിലായ നീലം മൊഴി നല്‍കിയതായാണ് സൂചന. തൊഴിലില്ലായ്മ, മണിപ്പൂര്‍ വിഷയങ്ങളിലാണ് പ്രതിഷേധമുണ്ടായത്.
ഇതിനിടെ നീലത്തിന്റെയും അമേലിന്റെയും കൈവശം മൊബൈല്‍ ഇല്ലായിരുന്നു. ഇവരുടെ കൈവശം ബാഗുകളോ തിരിച്ചറിയല്‍ കാര്‍ഡോ ഉണ്ടായിരുന്നില്ല. പാര്‍ലമെന്റ് പരിസരത്ത് എത്തിയത് ആരുടെയും സഹായമില്ലാതെയെന്നാണ് ഇരുവരുടെയും മൊഴി. ഇതിനിടെ കസ്റ്റഡിയിലെടുത്ത നാല് പേരെയും ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണ സംഘം പ്രതികളുടെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും ഐ ബി വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായതെങ്ങനെ? പ്രതിഷേധക്കാര്‍ സ്‌പ്രേയുമായി അകത്ത് കടന്നതങ്ങനെ? ശരീര പരിശോധനയില്‍ വീഴ്ച പറ്റിയോ? ഷൂ ഉള്‍പ്പെടെ പരിശോധിച്ചില്ലേ? എംപിയുടെ പാസ് കിട്ടിയത് എങ്ങനെ? സുരക്ഷാ പരിശോധനയില്‍ വീഴ്ച പറ്റിയോ? തുടങ്ങി ആശങ്ക ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. വിശദമായ അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നുമാണ് സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ലോക്‌സഭ നടപടി ക്രമങ്ങള്‍ പുനരാരംഭിച്ചപ്പോഴാണ് സ്പീക്കര്‍ സാഹചര്യം സഭയില്‍ വിശദീകരിച്ചത്. എംപിമാരുടെ ആശങ്ക മനസിലാക്കുന്നെന്ന് സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. കൂടുതല്‍ ജാഗ്രത പാലിക്കുന്നതില്‍ ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ പറഞ്ഞു. ഓരോ എംപിമാര്‍ക്കും നിര്‍ദേശം നല്‍കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ നാലുമണിക്ക് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ആശങ്കയുണ്ടാക്കുന്ന സംഭവമെന്നായിരുന്നു വിഷയത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം. പ്രമുഖര്‍ സഭയില്‍ ഉള്ളപ്പോഴായിരുന്നു സംഭവമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി. എംപിമാര്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നും ഭീതിയുടെ നിമിഷങ്ങളെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. എങ്ങനെ പേടിക്കാതെ സഭയിലിരിക്കണമെന്ന് ചോദ്യവും ഉയര്‍ത്തി. വലിയ സുരക്ഷാ വീഴ്ചയെന്നാണ് ജോണ്‍ ബ്രിട്ടാസ് എം പി ആരോപിക്കുന്നത്. ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ഗുരുതര വീഴ്ചയുണ്ടായെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു.
ഇതിനിടെ പാര്‍ലമെന്റില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഡല്‍ഹി പൊലീസിലേയും കേന്ദ്ര ഏജന്‍സികളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു. പാര്‍ലമെന്റിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സേനയെ പാര്‍ലമെന്റ് പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.
ശൂന്യവേളയില്‍ രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേക്കും എംപിമാര്‍ക്കിടയിലേക്കും ചാടുകയായിരുന്നു. ഇവര്‍ മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര്‍ ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള്‍ ഇവരെ പിടികൂടി. ഒരാളെ എംപിമാര്‍ പിടികൂടിയപ്പോള്‍ മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രതിഷേധക്കാര്‍ അംഗങ്ങള്‍ ഇരിക്കുന്നിടത്ത് കളര്‍ സ്പ്രേ പ്രയോഗിച്ചു. ഷൂവിനുള്ളില്‍ സ്‌പ്രേ ഒളിപ്പിച്ചുവച്ചായിരുന്നു ഇവര്‍ നടുത്തളത്തിലേയ്ക്ക് ചാടിയത്. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. ഇവരില്‍ നിന്ന് നിറമുള്ള സ്പ്രേ കാന്‍ പിടികൂടി.