ഫാലിമിയാണ് ബേസിൽ അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. കാശി യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ കാശി അഥവാ വാരണസിക്ക് പ്രധാന സ്ഥാനം ചിത്രത്തിലുണ്ട്. കാശി വിശ്വാനാഥന്റെ മനോഹരമായ ഭൂമികയിൽ ചെലവഴിച്ച നിമിഷങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ബേസിൽ ജോസഫ്. ഫാലിമി ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടിയിലാണ് ബേസിൽ കാശിയെ കുറിച്ച് സംസാരിക്കുന്നത്. മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കൽ സ്പേസ് ആണ് കാശിയെന്ന് പറയുകയാണ് ബേസിൽ.
ബേസിലിന്റെ വാക്കുകൾ ഇങ്ങനെയാണ്….
“ആദ്യമായിട്ടാണ് കാശിയിൽ പോകുന്നത്… ഫോട്ടോയിലും കഥകളിലും സിനിമയിലും കണ്ടിട്ടെങ്കിലും ഒറിജിനൽ കാശിയിൽ എത്തുന്നത് ഭയങ്കര ഫീലിംഗ് തന്നെയാണ്… അത് വേറൊരു വേൾഡ് ആണ്. ഇനി ഒരു അവസരം കിട്ടിയാൽ ഒന്നൂടി പോകാൻ തോന്നും. ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കൽ സ്പേസ് ആണ് കാശി. ആ ഒരു സ്ഥലവും അവിടത്തെ മൂഡും സാബ്രാണി തിരിയുടെ മണവും… ചന്ദനത്തിരിയുടെ മണവും… അതെല്ലാം അനുഭവിച്ച് തന്നെ അറിയണം. വിഷ്വലിയായാലും ഓഡിയോ പരമായാലും നമ്മുക്ക് വാരണാസിയെ അനുഭവിക്കാം.. മണത്തിലും ടച്ചിലും വാരാണസിയെ ഫീൽ ചെയ്യാം. എല്ലാം കൊണ്ടും ഫീൽ ചെയ്യാൻ പറ്റുന്ന സ്ഥലം ആണ് വാരണാസി” ബേസിൽ പറഞ്ഞു.
നവാഗതനായ നിതിഷ് സഹദേവ് ആണ് ‘ഫാലിമി’ ചിത്രത്തിന്റെ സംവിധായകൻ. തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന യാത്രയും അതിനിടയിൽ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം, ഒറ്റക്കൊരു യാത്ര പോകാനാഗ്രഹിക്കുന്ന ജനാർദ്ദനെന്ന 82 വയസ്സുകാരന്റെ ശ്രമങ്ങളിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്.
വാരാണസിയിൽ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന ജനാർദ്ദനന്റെ സ്വപ്നങ്ങൾക്ക് വിലങ്ങു നിൽക്കുന്നത് അയാളുടെ കുടുംബം തന്നെയാണ്. തിരിച്ചുവരുമെന്ന് പോലും യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രയെ അയാളുടെ മക്കളും പേരക്കുട്ടികളും ഭയക്കുന്നതിന്റെ പ്രധാനകാരണം വാർദ്ധക്യകാലത്തുള്ള ജനാർദ്ദനന്റെ ശാരീരികാസ്വാസ്ഥ്യങ്ങളാണ്. ഒറ്റക്ക് പോകാനിരുന്ന വാരാണസി യാത്രയിൽ ജനാർദ്ദനനോടൊപ്പം അയാളുടെ മക്കളും പേരക്കുട്ടികളും ഉൾപ്പെടുന്നതോടെ ആ യാത്ര നർമ്മത്തിന്റെ ട്രാക്കിലേക്ക് മാറുന്നു