കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്.തട്ടിക്കൊണ്ട് പോയ സമയം വാഹനത്തിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായി കുട്ടി മൊഴി നൽകി.
കുട്ടിയെ വീട്ടിൽ കൊണ്ടുപോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി. പ്രതികൾ തമ്മിൽ സംസാരം കുറവായിരുന്നുവെന്നും കുട്ടി മൊഴി നൽകി. കുട്ടിയെ തിരികെ കൊണ്ടു വിടുമ്പോഴും മൂന്നംഗ സംഘം വാഹനത്തിൽ ഉണ്ടായിരുന്നു.
അതേസമയം പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.കേസിൽ കുട്ടിയുടെ പിതാവിനെ ഇന്ന് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും. അന്വേഷണത്തിൻ്റെ ഭാഗമായിയുണ്ടായ സംശയത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പിതാവിൻ്റെ മൊഴി വീണ്ടുo എടുക്കുന്നത്. പ്രതികൾക്കായി ജില്ല പുറത്തേക്കുo അന്വേഷണം വ്യാപിപ്പിച്ചു.
കേസിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിലായിരുന്നു. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ സംഘത്തിലെ രണ്ടു പേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം.