ജിദ്ദ: രാജ്യത്ത് വംശീയ വിദ്വേഷം വര്‍ധിച്ചുവരുകയാണെന്നും അതിനെതിരെ കക്ഷിരാഷ്ട്രീയത്തിനധീതമായ യോജിപ്പ് അനിവാര്യമാണെന്നും വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിന്റ് കെ.എ.ഷഫീഖ് പ്രസ്താവിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലത്തെിയ അദ്ദേഹം വിവിധ പ്രവാസി സംഘടനാ സാരഥികളുമായി സംസാരിക്കുകയായിരുന്നു.
അപര സ്ഥാനത്ത് ആളുകളെ നിര്‍ത്തി കുറ്റക്കാരനാക്കുകയും കൃത്രിമ സംഭവങ്ങള്‍ സൃഷ്ടിച്ച് അപരനില്‍ അതിന്റെ ഉത്തരവാദിത്വം ചുമത്തുന്ന വൃത്തിഹീനമായ പ്രവര്‍ത്തനങ്ങളാണ് സംഘ്പരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കളമശ്ശേരി തീവ്രവദ ആക്രമണം അതിന്റെ മികച്ച ഉദാഹരണമാണെന്നും ആറുപേര്‍ക്ക് അതില്‍ ജീവഹാനി സംഭവിച്ചിട്ടും പൊതുസമൂഹത്തിനും മീഡിയകൾക്കും അത് ഗൗരവമുള്ള വിഷയമേ ആകുന്നില്ല.
സംഘപരിവാർന്റെ വർഗ്ഗീയ വിഷം ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരുകൾ ഊന്നി കഴിഞ്ഞു, അത് കൊണ്ട് തന്നെ കേവല അധികാര മാറ്റം കൊണ്ട് മാത്രം സമൂഹത്തിൽ മാറ്റം ഉണ്ടാകുകയില്ല എങ്കിലും വംശീയ രാഷ്ട്രീയത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ആദ്യപടിയെന്ന നിലയിൽ അടുത്ത പൊതു തെരഞ്ഞെടുപ്പോടെ സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടതുണ്ട്.
പ്രതിപക്ഷ വോട്ടുകള്‍ ചിതറിപോവുന്നതാണ് നമ്മുടെ പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കി തെരെഞ്ഞെടുപ്പിനു മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേദിക്ക് രൂപം നല്‍കിയത് പ്രതീക്ഷ യേകുന്നതാണ്. സംഘ്പരിവാറിനെ ആശയപരമായ നേരിടുന്നതോടൊപ്പം, എല്ലാവരേയും ചേര്‍ത്ത് നിറുത്തേണ്ടത് അനിവാര്യമാണെന്നും കെ.എ.ഷഫീഖ് ചൂണ്ടിക്കാട്ടി.
ഫാസിസത്തിന്റെ ഇരകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കേണ്ടതുണ്ട്. ആസന്നമായ ലോകസഭാ തെരെഞ്ഞെടുപ്പില്‍ സംഘ്പരിവാറിനെ പരാജയപ്പെടുത്താന്‍ ഇത് മാത്രമാണ് വഴി. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാവില്ല എന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്, അത് കൊണ്ട് തന്നെ ഫാസിസത്തിനെതിരെ ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നത് തന്നെ ഇന്നിന്റെ രാഷ്ട്രീയമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സാമൂഹ്യനീതി ലഭിക്കാന്‍ ജാതി സര്‍വ്വേയിലൂടെ സാധിക്കുമെന്ന് മാത്രമല്ല, അത് സവർണ്ണ ഫാസിസ്റ്റു ആശയത്തിലുള്ള സംഘപരിവാറിന്റെ, ദളിതരും പിന്നോക്ക ഹിന്ദുക്കൾ അടക്കമുള്ള ജന വിഭാഗങ്ങളോടുള്ള അവഗണനയുടെ മുഖം തുറന്ന് കാട്ടാൻ സഹായിക്കുകയും ചെയ്യും.
അത് കൊണ്ട് തന്നെ ജാതി സർവ്വേ എന്ന ആവശ്യം നേടി എടുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണത്. കബീര്‍ കൊണ്ടൊട്ടി, വീരാന്‍കുട്ടി, സമീര്‍ കോയകുട്ടി, ഹിഫ്സുറഹ്മാന്‍, ഡോ.ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഉമര്‍ പാലോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് പാപ്പിനശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് സുഹ്റ ബഷീര്‍ നന്ദിയും പറഞ്ഞു. പ്രവാസി വെൽഫയർ നാഷണൽ സെക്രട്ടറി റഹീം ഒതുക്കുങ്ങലും പരിപാടിയിൽ സന്നിഹിതനായിരുന്നു.