കോഴിക്കോട്: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തീവണ്ടി യാത്രക്കാരുടെ “പ്രശ്നങ്ങളും പരിഹാരങ്ങളും” സെമിനാർ നടത്തി. ദേശീയ ചെയർമാൻ ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു.
യഥാസമയം സ്ട്രക്ചർ ലഭിക്കാത്തതിനാലാണ് യാത്രക്കാരൻ മരിക്കാൻ ഇടയായത് എന്നാണറിഞ്ഞത്. റെയിൽവേ ആവശ്യപ്പെട്ടാൽ സ്ട്രക്ചർ ഇല്ലാത്ത കോഴിക്കോട്ടെ പ്ലാറ്റ്ഫോമുകളിലേക്ക് നൽകാൻ കോൺഫെഡറേഷൻ തയ്യാറാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു.
കോഴിക്കോട് മേഖല ഓഫീസിൽ ചേർന്ന സെമിനാറിൽ വർക്കിംഗ് ചെയർമാനും കേരള പ്രസിഡണ്ടുമായ ഷെവ. സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. തീവണ്ടി യാത്രക്കാരുടെ ദുരിതങ്ങൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സെമിനാർ വിളിച്ചു ചേർത്തതെന്നും, നവ കേരള സദസ്സിൽ തീവണ്ടി യാത്രക്കാരുടെ പ്രശ്നത്തിൽ കേരള സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മെഡിക്കൽ കോളേജിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ നിർത്തലാക്കിയതിനാൽ കോൺഫെഡറേഷൻ സ്പോൺസർ ചെയ്ത അവിടുത്തെ സ്റ്റീൽ ചെയറുകൾ കോഴിക്കോട് പ്ലാറ്റ്ഫോമിലേക്ക് മാറ്റണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
മലബാർ റെയിൽ യൂസേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് മണലിൽ മോഹനൻ വിഷയാവതരണം നടത്തി. തീവണ്ടി യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ സെമിനാറിൽ മുഖ്യ പ്രഭാഷകൻ സെമിനാറിൽ വിശദീകരിച്ചു. പ്രൊഫ. ഫിലിപ് കെ ആന്റണി മോഡറേറ്റർ ആയിരുന്നു.
വന്ദേ ഭാരത് ട്രെയിനും കോഴിക്കോട്, വടകര റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും സ്വാഗതാർഹമാണ്. എന്നാൽ അതിന്റെ പേരിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് സാമ്പത്തിക – സമയനഷ്ടത്തിനു പുറമേ തിരക്കിൽപ്പെട്ട് അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ, യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആഘോഷ അവധി വേളകളിൽ മുൻകൂട്ടി അറിയിച്ച് പ്രത്യേക തീവണ്ടികൾ, നിലവിലെ വണ്ടികളിൽ സ്ലീപ്പർ, ജനറൽ കമ്പാർട്ട്മെന്റുകൾ വർധിപ്പിക്കൽ, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെയുള്ള നിർത്തലാക്കിയ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കൽ, പാസഞ്ചർ ടിക്കറ്റ് നിരക്ക് കുറയ്ക്കൽ, ഒഴിവുകൾ നികത്തൽ, യാത്രക്കാരൻ ജീവനക്കാരും തമ്മിലുള്ള സംഘർഷം ഒഴിവാക്കൽ, ആർ പി എഫ്, ജി ആർ പി സേനയിലെ വനിതകൾ ഉൾപ്പെടെയുള്ള അംഗസംഖ്യ വർദ്ധിപ്പിക്കുക, തീവണ്ടിക്കകത്തെ അക്രമങ്ങൾ ഒഴിവാക്കാൻ പെട്രോളിംഗ്, തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
യാത്രാ ക്ലേശം കൂടുതൽ അനുഭവപ്പെടുന്നത് മലബാർ മേഖലയിൽ ആയതിനാൽ ഷോർണൂർ, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ പ്രാദേശിക യാത്ര സംഘടനകളെ പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേർത്ത് ആവശ്യങ്ങൾ നേടിയെടുക്കാൻ ജനപ്രതിനിധികളുടെയും കേരള സർക്കാരിന്റെയും സഹകരണത്തോടെ റെയിൽവേയിൽ സമർദ്ധം ചെലുത്താനും സെമിനാർ തീരുമാനിച്ചു.
ചർച്ചയിൽ വിൽസൺ സാമുവൽ, കൺവീനർ ടി.പി വാസു, വി.എസ് പ്രിയ, മുസ്തഫ മുഹമ്മദ്, സൺ ഷൈൻ ഷോർണൂർ, സിസി മനോജ്, എന്നിവർ പങ്കെടുത്തു. കേരള റീജിയൻ വൈസ് പ്രസിഡണ്ട് അഡ്വ. എം.കെ അയ്യപ്പൻ സ്വാഗതവും, കൺവീനർ പി.ഐ അജയൻ നന്ദിയും രേഖപ്പെടുത്തി.
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ” തീവണ്ടി യാത്രക്കാരുടെ “പ്രശ്നങ്ങളും പരിഹാരങ്ങളും” സെമിനാർ ദേശീയ ചെയർമാൻ ഡോക്ടർ എ വി അനൂപ് ഉദ്ഘാടനം ചെയ്യുന്നു. അധ്യക്ഷൻ ഷെവലിയാർ സി ഇ ചാക്കുണ്ണി,മണലിൽ മോഹനൻ, ടിപി വാസു, മോഡറേറ്റർ പ്രൊഫസർ ഫിലിപ് കെ ആന്റണി, ശ്രീമതി വി എസ് പ്രിയ, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, പി ഐ അജയൻ എന്നിവർ.