കൊച്ചി: 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും ഫോണിൽ സൂക്ഷിക്കുകയും പങ്കിടുകയും ചെയ്ത അസം സ്വദേശി പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 37കാരനായ ഹാബിജുർ റഹ്‌മാൻ പിടിയിലായത്. ഇയാളുടെ ഫോണിൽ നിന്ന് കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ പക്കൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്.

സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയത്. അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്ത ഉപകരണങ്ങളിലുള്ളത്. സംസ്ഥാന പോലീസും സൈബർ ഡോമും ചേർന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ അശ്‌ളീല സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *