പാലക്കാട്: വർഷങ്ങൾക്കു മുമ്പ് നികത്തിയ ജല സ്രോതസ്സുകൾ ക്രയവൽക്കരിക്കാനുള്ള സർക്കാർ നടപടിയെ മറയാക്കി ജില്ലയിലെ കുളങ്ങൾ നികത്താൻ നീക്കം.
സർക്കാർ നടപടി വ്യക്തികൾക്ക് ചോർത്തി കൊടുത്തത് റവന്യു ഉദ്യോഗസ്ഥർ. കോടികൾ സാമ്പത്തിക ഇടപാടുകൾ ലക്ഷ്യം വെച്ച് നടത്തുന്ന കുളം നികത്തലിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഓൾ കേരള ആന്റി കറപ്ക്ഷൻ & ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഐസക്ക് വർഗ്ഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുമ്പ് നികത്തപെട്ട കുളങ്ങളുടെ തരം മാറ്റലുമായി ബന്ധപ്പെട്ടാണ് ലാഡ് റവന്യു കമ്മീഷണർ ജില്ലാ കലക്ടർമാർക്ക് രേഖാമൂലം നിർദ്ദേശം നൽകിയിരിക്കുന്നത്.
ഈ നിർദ്ദേശത്തിന്റെ മറവിലാണ് ജില്ലയിലെ നിരവധി കുളങൾ നികത്താനുള്ള നീക്കം നടക്കുന്നത്. 16000 ത്തോളം കുളങ്ങളുള്ള പാലക്കാട് ജില്ലയിൽ 7000 ത്തോളം കുളങ്ങൾ നികത്താനുള്ള നീക്കമാണ് നടക്കുന്നത്.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കഞ്ചിക്കോടുള്ള സ്ഥലത്തിലെ കുളവും കണ്ണാടിയിൽ പണി നടന്നു കൊണ്ടിരിക്കുന്ന മാളിനോടുള്ള കുളവും നികത്താൻ അപേക്ഷ നൽകിയിട്ടുണ്ട്.
സർക്കാർ നിർദ്ദേശം മറയാക്കി ജില്ലയിൽ വ്യാപകമായി കുളം നികത്തിയിൽ കാർഷിക മേഖലയെ പാടെ ഇല്ലാതാക്കും. ജില്ലയുടെ കുടിവെളളം മുട്ടിക്കുന്ന കുളം നികത്തലിനെതിരെ കോടതിയെ സമീപിക്കുമെന്നും ഐസക്ക് വർഗ്ഗീസ് പറഞ്ഞു. ജില്ല പ്രസിഡണ്ട് ദേവർ റോയ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.