കോഴിക്കോട് : എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ മുൻ കയ്യെടുത്ത് സ്ഥാപിച്ച കേന്ദ്രസർക്കാർ അംഗീകാരമുള്ള അരുവിപ്പുറം നിധി ലിമിറ്റഡ് രൂപീകരിച്ചിട്ട് വിജയകരമായ 5 വർഷം പൂർത്തിയായതിനോടനുബന്ധിച്ച് ഫാം ടൂറിസം ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് വ്യവസായം വികസിപ്പിക്കുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ 1430 ഷെയർ ഹോൾഡർമാരും 9 ഡയറക്ടർമാരുമാണ് കമ്പനിക്കുള്ളത്. കേന്ദ്ര സർക്കാർ വിഭാവന ചെയ്ത സാധാരണക്കാരനെ സാമ്പത്തിക സ്വാശ്രയത്വത്തിലെത്തിക്കുകയെന്ന മഹിതമായ കാഴ്ചപ്പാട് വിജയകരമായി പ്രാവർത്തികമാക്കാൻ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് എന്ന് ഭാരവാഹികൾ പറഞ്ഞു.
എന്നാൽ എല്ലാ മേഖലകളിലുമുള്ളത് പോലെ ചില കള്ളനാണയങ്ങൾ നിധി കമ്പനി മേഖലയിലുമുള്ളത് കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പോലും തെറ്റിദ്ധരിക്കുന്ന സാഹചര്യമാണു നിലവിലുള്ളത് എന്നത് നന്നായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും മുന്നോട്ടുള്ള പ്രയാണത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെയും ബഹു. കേരള ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമാണ് അരുവിപ്പുറം നിധി ലിമിറ്റഡ് പ്രവർത്തിക്കുന്നത് എന്നും മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും ഭാരവാഹികൾ അറിയിച്ചു.