തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചക് സിപിഎം ഇടപെടല്‍ മൂലമാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്.
അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടത്തും. ഒന്നുകില്‍ റാലി നടക്കും, അല്ലെങ്കില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ യുദ്ധം നടക്കും. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന്റെ പ്രതികരണം തരംതാണതാണ്. ആദ്യം അനുമതി തന്നതാണ്. എന്തിനാണ് നവകേരള സദസ് നടത്തുന്നത്. ഈ പരിപാടി മുടക്കാന്‍ ശ്രമിക്കുന്നവരാണ് ഉടക്കിന് വരുന്നത്. നാണവും മാനവുമില്ലാത്ത സര്‍ക്കാരാണിതെന്നും 23-ന് പന്തല്‍ കെട്ടി 25-ന് പരിപാടി നടത്തിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു.
തരൂര്‍ അടക്കം എല്ലാ നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തരൂരിന്റെ ലീഗ് റാലി പ്രസംഗത്തിലെ ഒറ്റവാക്കില്‍ തൂങ്ങുന്നത് ബുദ്ധിശൂന്യതയാണെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രി പിഎ മുഹമ്മദ് റിയാസിന് എതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ. പ്രവീണ്‍കുമാറും രംഗത്തെത്തി.
കോണ്‍ഗ്രസ്സിന്റെ റാലിക്ക് അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. റിയാസ് അല്ല മുഖ്യമന്ത്രി പറഞ്ഞാലും റാലിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും കെ. പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed