ദുബായ്: വായന, രാഷ്ട്രീയം. കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഹോബി ഇതു രണ്ടുമാണ്. സതീശന്‍റെ വായനയുടെ ലോകം ഭാഷയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകള്‍ക്കപ്പുറമാണ്. ബൈബിളും രാമായണവും മഹാഭാരതവും ഖുര്‍ ആനും ഒരേപോലെ ഇത്ര മനോഹരമായി വ്യാഖ്യാനിക്കുന്ന വേറൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ത്തന്നെ കാണില്ല. അത്ര അവഗാഹം.
 
ആഗോള പ്രശസ്തരായ എഴുത്തുകാര്‍ ബൈബിളിനെയൊക്കെ വ്യാഖ്യാനിക്കുന്ന പുസ്തകങ്ങള്‍ വരെ സതീശന് ഹൃദിസ്ഥം. ലോക സാമ്പത്തിക വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, ലോകത്തിലെ ഏറ്റവും പ്രമുഖ എഴുത്തുകാര്‍ എന്നിവരുടെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചിട്ടുള്ള മലയാളി ആരെന്ന് ചോദിച്ചാല്‍ വിഡി സതീശന്‍ എന്ന് പറയാം. ഷാര്‍ജ പുസ്തകോല്‍സവത്തില്‍ സതീശന്‍ പതിവായി എത്തുന്നതും നല്ല എഴുത്തുകള്‍ തേടിയാണ്.
 
മാസങ്ങൾക്ക് മുമ്പ്, താൻ വായിച്ച, അനുഭവിച്ച പുസ്തകങ്ങളെപ്പറ്റി അദ്ദേഹം  പ്രഭാഷണം നടത്തിയത് യൂട്യൂബിൽ വൈറൽ ആവുകയും ലക്ഷക്കണക്കിന് ആൾക്കാർ നിമിഷനേരം കൊണ്ട് കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. 
 
ഇത്തരത്തിൽ രാഷ്ട്രീയത്തോടൊപ്പം വായനയേയും ഏറെ ഇഷ്ടപ്പെടുന്ന പ്രതിപക്ഷ നേതാവ് ഇന്നലെ ഷാർജ പുസ്തകമേളയിൽ വരികയും റൈറ്റേഴ്‌സ് ഫോറത്തിൽ  പ്രവാസികളോട് സംസാരിക്കുകയും ചെയ്‌തു. ‘വരൂ ലോകം പുനർനിർമ്മിക്കാം’ എന്ന സാം പിത്രോദയുടെ പുസ്തകം മലയാളത്തിൽ വിവർത്തനം ചെയ്‌തത്‌ പ്രകാശിപ്പിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രവാസി എഴുത്തുകാരന്‍ മൻസൂർ പള്ളൂർ ആണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

 
ഷാര്‍ജയിലെ തിരക്കിനിടയിലും ദുബായില്‍ അദ്ദേഹം സത്യം ഓൺലൈൻ പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തിലേക്ക്:
 
? ഈ വർഷത്തെ ഷാർജ പുസ്തകമേളയുടെ അനുഭവം എന്താണ് ?
 
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നാണ് ഷാർജയിൽ നടക്കുന്നത്. ഞാൻ എല്ലാ വർഷവും ഈ പുസ്തകമേളയിൽ പങ്കെടുക്കാറുണ്ട്. ഇവിടുത്തെ മലയാളി സാന്നിധ്യം കാണുമ്പോൾ അതിയായ സന്തോഷമുണ്ട്.  

 
മലയാളത്തിനും ഇന്ത്യൻ സാഹിത്യത്തിനും ഇവിടെ ലഭിക്കുന്ന സ്വീകാര്യത വല്ലാതെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.  ന്യൂജെന്‍ മീഡിയാകളുടെ ഈ കാലത്തും ആൾക്കാർ പുസ്തകങ്ങളെ ഇത്രമേൽ സ്നേഹിക്കുന്നു എന്നതും, ഇവിടേക്ക് എത്തിച്ചേരുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

 
? ഷാർജ പുസ്തകമേളയിൽ വിവിധ സ്റ്റാളുകളിൽ താങ്കൾ ഇന്നലെ സന്ദർശിക്കുകയുണ്ടായല്ലോ. വായനക്കാരുമായും പ്രസാധകരുമായും എഴുത്തുകാരുമായും സംവദിക്കുകയും ചെയ്‌തിരുന്നു
 
അതെ. നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും ലഭിക്കുന്ന വലിയ അവസരമാണ് ഈ പുസ്തകമേള. ഒട്ടനവധി പ്രസാധകർ, വായനക്കാർ, എങ്ങും വായനാനുഭവത്തിന്‍റെ ഉത്സവപ്രതീതി. മലയാളികളുടെ സാന്നിധ്യം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
? താങ്കളുടെ അടുത്തേക്ക് പോലും എത്തിപ്പെടാൻ ആകാത്ത തിരക്കായിരുന്നു ഇന്നലെ ഉണ്ടായത്. ജനങ്ങളുടെ ഈ വലിയ സ്നേഹം കാണുമ്പോൾ എന്ത് തോന്നുന്നു ? കോൺഗ്രസിനോടുള്ള ആൾക്കാരുടെ സ്നേഹവും പ്രതീക്ഷയുമാണോ അതെല്ലാം ?
 
തീർച്ചയായും. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും കോൺഗ്രസ്സ് ഉജ്ജ്വലമായി തിരിച്ചു വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഇവിടെ ഇന്നലെ കണ്ടതും അതിൻറെ പ്രതിഫലനമാണ്. 
 
കേരളത്തിലും ഇന്ത്യ ഒട്ടാകെയും ജാതിമത ഭേദമന്യേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ജനങ്ങൾ ചേർത്ത് പിടിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്,  ജനങ്ങളുടെ വലിയ പ്രതീക്ഷ ഇവിടെയും എവിടെയും നമുക്ക് കാണുവാൻ കഴിയും. 

 
കേരളത്തിൻറെ ഒരു ചെറു പതിപ്പുപോലെയാണ് മലയാളികൾ യുഎഇയില്‍. അവരുടെ സ്നേഹവും പ്രതീക്ഷയും നമുക്ക് തരുന്ന ഊർജ്ജം ചില്ലറയല്ല.

 
? വായന എപ്പോളും കൂടെ കൊണ്ടുനടക്കുന്ന ഒരാളാണല്ലോ താങ്കൾ. ഇപ്പോൾ വായിക്കുന്ന പുസ്തകം ?
ഡോണറ്റ് ഇക്കണോമിക്‌സ് (Doughnut Economic by Kate Raworth) എന്ന പുസ്തകമാണ് ഇപ്പോൾ വായിക്കുന്നത്.
ഓക്സ്ഫോർഡിലെ സാമ്പത്തിക വിദഗ്ദ്ധയായ കേറ്റ് റോവർത്തിന്റെ ‘Doughnut Economics; Seven Ways to Think Like a 21st Century Economist’ 2017 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്. ആഗോളതലത്തിൽ  ഇതിനകം തന്നെ വളരെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് ഈ പുസ്തകം.
ഷാർജ പുസ്തകമേളയിൽ പങ്കെടുക്കാൻ എത്തിയ പ്രതിപക്ഷ നേതാവിൻറെ വായനാസ്‌നേഹം സത്യം പ്രതിനിധിക്ക് അടുത്തറിയുവാൻ സാധിച്ചു. അടുത്ത തവണ വരുമ്പോൾ കൂടുതൽ നേരം വായനയെപ്പറ്റിയും പുതകങ്ങളെപ്പറ്റിയും കൂടുതൽ സംസാരിക്കുവാൻ ശ്രമിക്കും എന്ന വാക്കോടെയാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *