ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുകയും, കഴിഞ്ഞ മാസം 2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത ഇറാനിയൻ ആക്ടിവിസ്റ്റ് നർഗസ് മുഹമ്മദി തനിക്കും രോഗികളായ സഹതടവുകാർക്കും മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ തിങ്കളാഴ്ച മുതൽ ടെഹ്‌റാനിലെ എവിൻ ജയിലിൽ നിരാഹാര സമരം ആരംഭിച്ചു. അവർ 2021 മുതൽ തടവിലാണ്.
ജയിലിൽ ഹൃദയസ്തംഭനമുണ്ടാകുകയും ശ്വാസകോശ സംബന്ധമായ രോഗം അലട്ടുകയും ചെയ്യുന്ന 51 കാരിയായ നർഗസ് മൊഹമ്മദി ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിനാലാണ് ജയിലിനു പുറത്തുള്ള ഹോസ്പ്പിറ്റലിലേക്ക് മാറ്റാത്തതെന്ന് അവരുടെ കുടുംബം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
നർഗസ് മൊഹമ്മദിയുടെ ആരോഗ്യനില ഗുരുതരമാണെന്നും അവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നും അന്തരാഷ്ട്ര സമൂഹത്തോട് കുടുംബം അഭ്യർത്ഥിച്ചു.