ഇനി ശ്രീലങ്ക പട്ടിണിയുടെ, ദാരിദ്ര്യത്തിൻ്റെ, കടക്കെണിയുടെ, തൊഴിൽ രഹിതരുടെയൊന്നും നാടായി അറിയപ്പെടാൻ പോകുന്നില്ല. മറിച്ച് പ്രകൃതിവാതകവും എണ്ണയും കൊണ്ട് സമൃദ്ധമായ ഒരു രാജ്യമാകാൻ പോകുകയാണ്.
ഇന്ത്യയോട് ചേർന്ന ശ്രീലങ്കയുടെ ഉത്തര പശ്ചിമ മന്നാർ കടലിനടിയിൽ ഏകദേശം 36000 കോടി ഡോളർ മൂല്യം വരുന്ന ഗ്യാസ്-എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയിരിക്കുന്നു. 2011 ൽ ഇതുമായി ബന്ധപ്പെട്ട പര്യവേക്ഷണങ്ങൾ നടന്നെങ്കിലും കൃത്യമായ വിവരങ്ങൾ ഇപ്പോഴാണ് വെളിപ്പെട്ടിരിക്കുന്നത്.
അടുത്ത 60 വർഷത്തേക്കുള്ള ഊർജ്ജാവശ്യങ്ങൾ അവർക്ക് ഈ മേഖലയിൽ നിറവേറ്റാൻ ഇതുമൂലം കഴിയും. ഇതുകൂടാതെ മറ്റു ധാതുസമ്പത്തുകളും വിവിധ സമുദ്ര ഉൽപ്പന്നങ്ങളും വ്യാപകമായി ഇവിടെ ലഭ്യമാണെന്നും കണ്ടെത്തിയിരിക്കുന്നു.
ചൈനയുടെ ഷിയാൻ എന്ന എണ്ണപര്യവേഷണ കപ്പലാണ് ഇപ്പോൾ ശ്രീലങ്കയിൽ ഇതുമായി ബന്ധപ്പെട്ട അവസാനവട്ട പര്യവേഷണങ്ങൾ നടത്തുന്നത്. ശ്രീലങ്കയുടെ വിദേശകടത്തിൽ 53 ശതമാനവും ചൈനയാണ് നൽകിയിട്ടുള്ളത്.