ന്യൂഡൽഹി: ഖത്തറിൽ ഒരു വർഷത്തിലേറെയായി തടവിലായിരുന്ന എട്ട് ഇന്ത്യൻ മുൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ അപ്പീൽ നൽകി ഇന്ത്യ ഖത്തറിന് അപ്പീൽ നൽകി. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചിയാണ് അപ്പീൽ സമർപ്പിച്ച കാര്യം അറിയിച്ചത്. വിധി തങ്ങളെ ഞെട്ടിച്ചതായി ഇന്ത്യൻ സർക്കാർ നേരത്തെ പറഞ്ഞിരുന്നു.
വിധി രഹസ്യാത്മകമാണ്. ലീഗൽ ടീമുമായി മാത്രമേ പങ്കുവെച്ചിട്ടുള്ളൂ. ഞങ്ങൾ ഇപ്പോൾ കൂടുതൽ നിയമ നടപടികൾ തുടരുകയാണ്. എട്ട് നാവിക ഉദ്യോഗസ്ഥരുടെ കുടുംബവുമായി ഇതിനോടകം ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അവരുടെ കുടുംബത്തെ ഡൽഹിയിൽ കണ്ടു. സാധ്യമായ എല്ലാ നിയമപരവും കോൺസുലർ പിന്തുണയും ഞങ്ങൾ തുടർന്നും നൽകും. ഈ സെൻസിറ്റീവ് വിഷയത്തിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്കെതിരെ ബാഗ്ചി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അതേസമയം കഴിഞ്ഞയാഴ്ച ആണ് ഖത്തർ കോടതി എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചത്. ഖത്തറിലെ സായുധ സേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനമായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ പൗരന്മാരെ ആണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചാരവൃത്തി ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഖത്തറി എമിരി നേവൽ ഫോഴ്‌സിൽ ഇറ്റാലിയൻ യു212 എന്ന അന്തർവാഹിനികളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചിരുന്നവരാണ് ഈ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ നാവിക ഉദ്യോഗസ്ഥരുടെ അറസ്റ്റിന് പിന്നാലെ ദഹ്‌റ ഗ്ലോബലിന്റെ വെബ്‌സൈറ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഖത്തറിന്റെ നാവിക സേനക്ക് പരിശീലനം, ലോജിസ്റ്റിക്‌സ്, മെയിന്റനൻസ് സേവനങ്ങൾ നൽകുന്നതായാണ് ഈ വെബ്‌സൈറ്റിൽ ഇവർ അവകാശപ്പെട്ടിരുന്നത്. നിലവിൽ ഈ സ്ഥാപനത്തിന് പുതിയ വെബ്‌സൈറ്റാണ് ഉള്ളത്.
അതിൽ ഖത്തർ എമിരി നേവൽ ഫോഴ്‌സുമായുള്ള ബന്ധം രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് ഉണ്ട് . കൂടാതെ വിചാരണ വേളയിൽ എട്ട് ഇന്ത്യൻ പൗരന്മാർക്ക് ഖത്തർ അധികൃതർ ന്യൂഡൽഹി കോൺസുലർ പ്രവേശനം നൽകിയതായും പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ഖത്തറിൽ വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യക്കാർ.
പ്രധാന ഇന്ത്യൻ യുദ്ധക്കപ്പലുകളിലും മറ്റുമായി നാവിക ഉദ്യോഗസ്ഥരായി സേവനം അനുഷ്ടിച്ച് വിരമിച്ചവരാണ് എല്ലാവരും. 20 വർഷത്തോളം ഇന്ത്യൻ നാവിക സേനയുടെ ഭാഗമായിരുന്നു ഇവർ.